ചെന്നൈ: ചിന്നക്കനാലിൽ നിന്നും നാട് കടത്തിയ അരിക്കൊമ്പൻ ചരിഞ്ഞെന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി തമിഴ്നാട് വനം വകുപ്പ്. അപ്പർ കോതയാർ അണക്കെട്ട് പ്രദേശത്ത് അരിക്കൊമ്പൻ ആരോഗ്യവാനായി കഴിയുകയാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. പ്രചരിക്കുന്ന വാർത്തകൾ ദുരുദ്ദേശ്യപരമാണെന്നും വനം വകുപ്പ് പറഞ്ഞു.
അരിക്കൊമ്പനെ നിരീക്ഷിക്കുന്നതിനായിട്ട് പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. മനുഷ്യവാസമുള്ള ഇടങ്ങളിൽ നിന്ന് ഏറെ ദൂരെയായിട്ടാണ് ആനയുടെ സ്ഥാനം. റേഡിയോ കോളറിൽ നിന്നും കൃത്യമായി സിഗ്നലുകളും ലഭിക്കുന്നുണ്ട്. അരിക്കൊമ്പൻ ഒരു ദിവസം ശരാശരി 3 കിലോമീറ്റർ ദൂരമാണ് സഞ്ചരിക്കുന്നത്. അരിക്കൊമ്പന്റെ 6 ദിവസത്തെ റൂട്ട് മാപ്പും വനം വകുപ്പ് പുറത്ത് വിട്ടതായി തമിഴ്നാട് പി സി സി എഫ് ശ്രീനിവാസ് ആർ റെഡ്ഡി പറഞ്ഞു.