കണ്ണൂര്‍: കൊട്ടിയൂരിൽ കൃഷിയിടത്തിൽ കുടുങ്ങിയ കടുവയെ മയക്കുവെടി വച്ച് കൂട്ടിലേക്ക് മാറ്റി. പന്നിയാൻമലയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ ഇന്ന് രാവിലെയാണ് കടുവ കുടുങ്ങിയത്. പുലർച്ചെ നാല് മണിക്ക് റബ്ബർ ടാപ്പിംഗ് തൊഴിലാളികളാണ് കമ്പിവേലിയിൽ കുടുങ്ങി നിൽക്കുന്ന കടുവയെ കണ്ടത്. ഇവർ ഉടന്‍ വനപാലകരെ വിവരമറിയിക്കുകയായിരുന്നു. കടുവയ്ക്ക് 10 വയസിന് മുകളിൽ പ്രായമുണ്ടെന്നാണ് പ്രാഥമിക നിഗമനം
കണ്ണൂർ ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ മയക്കുവെടി വച്ചത്. കടുവ കമ്പി വേലിയിൽ നിന്നും രക്ഷപ്പെട്ട് പുറത്തേക്ക് ചാടാൻ സാധ്യതയുള്ളതിനാൽ പ്രദേശത്തേക്കുള്ള റോഡുകൾ അടച്ച ശേഷമായിരുന്നു മയക്കുവെടി വച്ചത്. സ്ഥലത്ത് സ്ഥിരമായി വന്യമൃഗ ശല്യം നേരിടുന്നാണ് നാട്ടുകാർ പറയുന്നത്.