അബുദാബി: മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി അഹ്‌ലാൻ മോദിയിലെത്തി. പതിനായിരക്കണക്കിന് ജനങ്ങളാണ് പ്രധാനസേവകനെ കാണാൻ അബുദാബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ എത്തിയിരിക്കുന്നത്. ഉച്ച മുതൽ വലിയ ജനത്തിരക്കാണ് സ്റ്റേഡിയത്തിന്റെ പരിസരത്ത് അനുഭവപ്പെട്ടിരുന്നത്.
ജയ് മോദി എന്ന വാക്യങ്ങൾ സ്റ്റേഡിയത്തിൽ അലയടിക്കുകയാണ്. രാജ്യത്തിന്റെ വിവിധയിടങ്ങിൽ നിന്നും കുട്ടികളും സ്ത്രീകളുമടക്കം ധാരാളം പേർ പ്രധാനമന്ത്രിയെ കാണാനെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വാക്കുകൾ കേൾക്കാനും, അഭിവാദ്യം ഏറ്റുവാങ്ങാനും സ്റ്റേഡിയത്തിൽ പതിനായിരങ്ങളാണ് അണിനിരന്നിരിക്കുന്നത്.
150-ലേറെ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലാണ് അഹ് ലാൻ മോദി സമ്മേളനം നടക്കുന്നത്. 700-ലധികം കലാകാരന്മാർ അണിനിരക്കുന്ന കലാ-സാംസ്‌കാരിക പരിപാടികൾ സമ്മേളനത്തിൽ അരങ്ങേറും. മറുനാട്ടിൽ നാനാത്വത്തിൽ ഏകത്വം പ്രകടമാകുന്ന പരിപാടികാളാകും നടക്കുക. ഇന്ത്യയുടെയും യുഎഇയുടെയും സൗഹൃദത്തിന്റെയും സാംസ്‌കാരിക ബന്ധത്തിന്റെയും ഇഴകിച്ചേരലാണ് ഓരോ കാലാപരിപാടികളിലും കാണാനാകുന്നതെന്ന് അധികൃതർ അറിയിച്ചു.