മുംബൈ: ഭർത്താവ് സ്വന്തം അമ്മയ്‌ക്ക് പണം നൽകുന്നതോ, സമയം ചെലവക്കുന്നതോ ഗാർഹിക പീഡനമായി കണക്കാക്കാൻ സാധിക്കില്ലെന്ന് മുംബൈ സെഷൻസ് കോടതി. സർക്കാർ സർവീസിൽ അസിസ്റ്റൻറായി ജോലി ചെയ്യുന്ന യുവതിയുടെ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം നിരീക്ഷിച്ചത്. യുവതി ഉന്നയിച്ച വിഷയങ്ങൾ ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി കോടതി തള്ളി.
1993 സെപ്റ്റംബർ മുതൽ 2004 ഡിസംബർ വരെ ഭർത്താവ് ജോലിക്കായി വിദേശത്തായിരുന്നുവെന്ന് യുവതി നൽകിയ ഹർജിയിൽ പറയുന്നു. ഭർത്താവ് അമ്മയ്ക്ക് വർഷത്തിൽ 10,000 രൂപ അയച്ചു കൊടുക്കാറുണ്ട്. അവധിക്ക് വരുമ്പോഴെല്ലാം അമ്മയെ സന്ദർശിക്കുകയും ചെയ്യും . കൂടാതെ അമ്മയുടെ കണ്ണ് ഓപ്പറേഷന് വേണ്ടി പണം ചെലവഴിച്ചതായും യുവതി ആരോപിച്ചിരുന്നു.
ഭാര്യ തന്നെ ഒരിക്കലും തന്നെ ഭർത്താവായി അംഗീകരിച്ചിട്ടില്ലെന്നും തെറ്റായ ആരോപണങ്ങൾ ഉന്നയിക്കാറുണ്ടെന്നും ഭർത്താവ് പറഞ്ഞു.യുവതിയുടെ ക്രൂരതകൾ കാരണം കുടുംബ കോടതിയിൽ വിവാഹമോചന ഹർജി സമർപ്പിച്ചിരിക്കുകയാണ്. തന്റെ സമ്മതമില്ലാതെ എൻആർഐ അക്കൗണ്ടിൽ നിന്ന് 21.68 ലക്ഷം രൂപ ഭാര്യ പിൻവലിച്ചതായും ആ തുക ഉപയോഗിച്ച് ഒരു ഫ്‌ളാറ്റ് വാങ്ങിയതായും ഭർത്താവ് ആരോപിച്ചു.