പാലക്കാട്: 29 രൂപ നിരക്കിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ച ഭാരത് അരിയുടെ വിൽപ്പന വ്യാഴാഴ്ച മുതൽ പാലക്കാട് ജില്ലയിൽ ആരംഭിക്കും. സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് രാവിലെ 10 മണി മുതൽ അരി പൊതുജനങ്ങൾക്ക് വാങ്ങാവുന്നതാണ്. അഞ്ച്, പത്ത് കിലോ പായക്കറ്റുകളാകും ലഭിക്കുക. ഭാരത് അരി വാങ്ങാൻ റേഷൻ കാർഡ് ആവശ്യമില്ല. ഒറ്റത്തവണ പത്ത് കിലോ വരെ ലഭിക്കും.
ഭാരത് അരിയ്‌ക്കൊപ്പം കടലപ്പരിപ്പും വിതരണം ചെയ്യുന്നുണ്ട്. കിലോഗ്രാമിന് 60 രൂപയാണ് ഇതിന്റെ വില. എഫ് സിഐ ഗോഡൗണുകളിൽ നിന്നും അരിയും പരിപ്പും പ്രത്യേകം പാക്ക് ചെയ്താണ് ജനങ്ങളിലേക്ക് എത്തുന്നത്.
എല്ലാ ജില്ലകളിലും ഈ ആഴ്ച തന്നെ അരി എത്തിക്കാനാണ് എൻസിസിഎഫിന്റെ തീരുമാനം. തൃശൂർ, അങ്കമാലി എഫ്‌സിഐ ഗോഡൗണുകളിൽ നിന്നുള്ള അരി എറണാകുളം കാലടിയിലെ മില്ലിൽ പോളീഷ് ചെയ്തശേഷമാണ് പാക്ക് ചെയ്യുന്നത്. പൊതുവിപണിയിൽ 42 രൂപ വിലയുള്ള അരിയാണ് 29 രൂപയ്‌ക്ക് വിതരണം ചെയ്യുന്നതെന്ന് എൻസിസിഎഫ് അധികൃതർ പറഞ്ഞു.
നാഷണൽ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ (നാഫെഡ്), നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ (എൻ.സി.സിഎഫ്), കേന്ദ്രീയ ഭണ്ഡാർ ഔട്ട്‌ലെറ്റുകൾ എന്നിവ വഴിയാണ് ഭാരത് അരിയുടെ വിൽപ്പന നടക്കുന്നത്.
രാജ്യത്ത് പട്ടിണി പൂർണമായും തുടച്ച് നീക്കുക എന്ന ലക്ഷ്യത്തൊടെയാണ് കേന്ദ്ര സർക്കാർ ഭാരത് ബ്രാൻഡ് ആരംഭിച്ചത്. കിലോയ്‌ക്ക് 27.50 രൂപ നിരക്കിൽ ഭാരത് ആട്ടയും 60 രൂപയ്‌ക്ക് പരിപ്പും ഒടുവിലായി 29 നിരക്കിൽ ഭാരത് അരിയും വിപണിയിലെത്തിച്ചു.
ഇന്ത്യയിലെ അരിയുടെ ശരാശരി ചില്ലറവിൽപ്പന വില കിലോഗ്രാമിന് 43.3 രൂപയാണ്.