ഇസ്ലാമാബാദ്: അസ്ഥിരതകൾക്കൊടുവിൽ പാകിസ്താനിൽ രാഷ്‌ട്രീയ ചിത്രം തെളിയുന്നു. പാകിസ്താൻ മുസ്ലീം ലീഗ്- എൻ നേതാവും നവാസ് ഷെരീഫിന്റെ സഹോദരനും മുൻ പ്രധാനമന്ത്രിയുമായ ഷെഹബാസ് ഷെരീഫ് വീണ്ടും പ്രധാനമന്ത്രിയാകും. പിപിപി, പിഎംഎൽ-എൻ നെ പുറത്തുനിന്ന് പിന്തുണയ്‌ക്കുമെന്ന് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഷെഹബാസ് പ്രധാനമന്ത്രിയാകുമെന്ന സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.
മുൻ വിദേശകാര്യമന്ത്രിയും പിപിപി നേതാവുമായ ബിലാവൽ ഫൂട്ടോ സർദാരി പിഎംഎൽ-എന്നിനെ സർക്കാർ രൂപീകരിക്കാൻ സഹായിക്കുമെന്ന് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പകരം തന്റെ പിതാവ് അസിഫ് അലി സർദാരിയെ പ്രസിഡന്റാക്കണം എന്നാണ് ബിലാവൽ ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യങ്ങൾ മുസ്ലീംലീഗ്- എൻ അംഗീകരിച്ചതോടെയാണ് സർക്കാർ രൂപീകരണത്തിന് വഴിതെളിഞ്ഞത്.
നവാസ് ഷെരീഫിന്റെ മകൾ മറിയം ഷെരീഫ് പഞ്ചാബ് മുഖ്യമന്ത്രിയാകും. ജമാ അത്തെ ഇസ്ലാമിയുമായി ഇമ്രാൻ ഖാന്റെ പിടിഐ നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് പഞ്ചാബ് പ്രവശ്യയും മുസ്ലീംലീഗ്- എന്നിന്റെ കൈകളിലെത്തിയിരിക്കുന്നത്. പഞ്ചാബ്, ഖൈബർ പത്തൂൻഖ്വാ പ്രവശ്യകളിൽ സർക്കാർ രൂപീകരിക്കാൻ പിടിഐ തീവ്രമത സംഘടനകളുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ ഇവ പരാജയപ്പെടുകയായിരുന്നു.
പാകിസ്താൻ പൊതു തിരഞ്ഞെടുപ്പിൽ ഇമ്രാൻ ഖാന്റെ പിന്തുണയോടെ മത്സരിച്ച 93 സ്വതന്ത്രന്മാർ വിജയിച്ചിരുന്നു. എന്നാൽ ഒരൊറ്റ പാർട്ടിയല്ലാത്തതിനാൽ സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ വഴിമുട്ടുകയായിരുന്നു. പിന്നാലെ രണ്ടാം കക്ഷിയായ പിഎംഎൽ-എൻ മൂന്നാമത്തെ കക്ഷിയായ പിപിപി എന്നിവർ ചേർന്ന് സർക്കാർ രൂപീകരിക്കുകയായിരുന്നു. പിഎംഎൽ-എൻ 75 ഉം പിപിപി 54 സീറ്റുകളുമാണ് നേടിയത്.