തിരുവനന്തപുരം: സപ്ലൈകോയിലെ വിലകൂട്ടൽ കാലോചിതമായ മാറ്റമാണെന്ന് ഭക്ഷ്യ മന്ത്രി ജിആർ അനിൽ. വിലകൂട്ടൽ ജനങ്ങളെ ബാധിക്കില്ലെന്നും അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. സപ്ലൈകോ വഴി സംസ്ഥാനത്ത് വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെ വില വർദ്ധിപ്പിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ ന്യായീകരണം.
സ്‌പ്ലൈകോയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് വില വർദ്ധിപ്പിച്ചത്. വിദഗ്ധ സമിതി റിപ്പോർട്ടിനെ തുടർന്നാണ് വില വർദ്ധിപ്പിച്ചിരിക്കുന്നത്. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്‌ക്കാണ് വില വർദ്ധിക്കുന്നത്. സപ്ലൈകോ കടത്തിൽ മുങ്ങിരിക്കുകയാണെന്ന് മാദ്ധ്യമങ്ങളോട് മന്ത്രി പറഞ്ഞു.
‘2016-ലെ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം അനുസരിച്ച് 5 വർഷം വിലയിൽ മാറ്റം വരുത്തില്ലെന്ന് തീരുമാനിച്ചിരുന്നു. ഇപ്പോഴും തുടരുകയാണ്.സപ്ലൈകോ ഇപ്പോൾ കടുത്ത പ്രതിസന്ധിയിൽ തുടരുകയാണ്. പല രൂപത്തിലുള്ള പരിഹാര മാർഗങ്ങൾ ആലോചിച്ചു, അതിനനുസരിച്ച് വിദഗ്ദ സമിതിക്ക് രൂപം കൊടുത്ത്, ആ സമിതിയുടെ റിപ്പോർട്ടും വാങ്ങി.
സബ്സിഡി 25ശതമാനമാക്കാനായിരുന്നു തീരുമാനം 2015-ലെ തീരുമാനം. ഇപ്പോഴത്തെ മന്ത്രി സഭ ഇന്നലെ അത് 35 ആക്കാനാണ് തീരുമാനിച്ചത്. ജനങ്ങൾക്ക് 13 നിത്യോപയോഗ സാധനങ്ങൾ നൽകാനാണ് തീരുമാനം എടുത്തിരിക്കുന്നത്. മൂന്ന് മാസം കൂടുമ്പോൾ വില പരിശോധിച്ച് മാറ്റങ്ങൾ വരുത്തും. ഇത് സ്ഥായിയായ വിലയായിരിക്കില്ല. ഇന്ത്യയിൽ ഏറ്റവും കുറവിൽ സാധനങ്ങൾ വാങ്ങാൻ കഴിയുന്ന സംസ്ഥാനമാണ് കേരളം.
സപ്ലൈകോയെ രക്ഷിക്കാനുള്ള ഒരു വഴി മാത്രമാണിത്. കുടിശിക നൽകിയാൽ പോലും പ്രതിസന്ധി പരിഹരിക്കാൻ പറ്റാത്ത അവസ്ഥയിലാണിപ്പോൾ. ധനവകുപ്പിന്റെ തീരുമാനത്തെ അംഗീകരിക്കുന്നു. വിലകൂട്ടൽ ജനങ്ങളെ ബാധിക്കില്ല, അവരെ കാര്യങ്ങൾ ബോധ്യപ്പെട്ടുത്തും.’- മന്ത്രി ജി ആർ അനിൽ പറഞ്ഞു.