തിരുവനന്തപുരം: ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസിന്റെ ഉദ്ഘാടനത്തിന്റെ പേരിൽ മന്ത്രി ഗണേശിനെ കുത്തി എം.എൽ.എ ആന്റണി രാജു. ബസിന്റെ ഉദ്ഘാടനം തന്നെ അറിയിക്കാതെ നടത്താനുള്ള ശ്രമത്തിലാണ്. പുത്തരിക്കണ്ടത്തിന് പകരം വികാസ് ഭവന്‍ ഡിപ്പോയില്‍വച്ച് ഫ്‌ലാഗ് ഓഫ് നടത്തിയതും അതുകൊണ്ടാണെന്നും ആന്റണി രാജു തുറന്നടിച്ചു. എം.എൽ.എയുടെ മണ്ഡല പരിധിക്ക് പുറത്തുവച്ച് പരിപാടി നടത്തുമ്പോൾ ജനപ്രതിനിധിയെ ഔദ്യോഗികമായി ക്ഷണിക്കേണ്ടി വരില്ല. ഇതാണ് എം.എൽ.എയെ ചൊടിപ്പിച്ചത്.
ജനുവരിയില്‍ ഫ്‌ളാഗ് ഓഫ് ചെയ്യുമെന്ന് പറഞ്ഞ ബസ് എന്തിനാണ് ഇത്രയും താമസിപ്പിച്ചതെന്ന് അറിയില്ല.താന്‍ ഗതാഗത മന്ത്രിയായിരുന്ന സമയത്താണ് സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തി 103 ഇലക്ടിക് ബസുകളും രണ്ട് ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസുകളും വാങ്ങാന്‍ തീരുമാനിച്ചത്.
കെ.എസ്.ആര്‍.ടി.സി. തന്റെകൂടി കുഞ്ഞാണ്. അതുകൊണ്ട് കാണാനുള്ള കൗതുകം കൊണ്ട് ഇറങ്ങിയെന്നേയുള്ളു. ഫ്‌ലാഗ് ഓഫ് മാറിയത് അറിയാതെയാണെന്ന് കരുതുന്നില്ല. ഞാന്‍ മന്ത്രിയായിരുന്നപ്പോള്‍ വാങ്ങിയ ബസാണ് ഇതെല്ലാം. അത് റോഡിലിറങ്ങുമ്പോള്‍ ഡെലിവറി നടക്കുന്ന സമയത്ത് ഒരച്ഛനുണ്ടാകുന്ന സന്തോഷമാണ് ഇപ്പോള്‍ തനിക്ക്. നഗരത്തിന്റെ ഹൃദയ ഭാഗത്തുവച്ച് ഉദ്ഘാടനം നടത്താതെ ഒഴിഞ്ഞൊരു മൂലയിൽ വച്ച് ചടങ്ങ് നടത്തുന്നത് എന്തിനെന്ന് അറിയില്ലെന്നും ആന്റണി രാജു പറഞ്ഞു.