വാഷിംഗ്ടൺ: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളിൽ പ്രതികരണവുമായി വൈറ്റ് ഹൗസ്. വംശീയ അടിസ്ഥാനത്തിൽ ഉണ്ടാകുന്ന അക്രമങ്ങൾക്ക് ഒരു തരത്തിലുള്ള ന്യായീകരണവും നടത്താനാകില്ലെന്ന് വൈറ്റ് ഹൗസിലെ നാഷണൽ സെക്യൂരിറ്റി കൗൺസിലിൽ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് കോർഡിനേറ്റർ ജോൺ കിർബി പറഞ്ഞു. ഇത്തരത്തിലുള്ള അതിക്രമങ്ങൾ അമേരിക്കയിൽ നടക്കുന്നത് ഒരു രീതിയിലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരത്തിലുള്ള അതിക്രമങ്ങൾ തടയാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും അദ്ദേഹത്തിന്റെ ഭരണകൂടവും കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും ജോൺ കിർബി അവകാശപ്പെട്ടു. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെ യുഎസിൽ സമീപകാലത്തായി ആക്രമണങ്ങൾ വർദ്ധിച്ച് വരുന്നതിനെ കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ” അക്രമത്തിന് ഒരു രീതിയിലും ഉള്ള ന്യായീകരണങ്ങൾ അംഗീകരിക്കപ്പെടില്ല. വംശമോ, ലിംഗമോ, മതമോ തുടങ്ങിയ ഘടകങ്ങളാകാം ആക്രമണങ്ങൾക്ക് കാരണമായി പറയുന്നത്.
എന്നാൽ ഇത് അമേരിക്കയിൽ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കുകയാണ്. ഇത്തരത്തിലുള്ള അതിക്രമങ്ങൾ തടയാൻ ഓരോ പ്രദേശത്തേയും അധികാരികളുമായി സഹകരിച്ച് പ്രവർത്തിക്കാൻ തങ്ങളാൽ കഴിയുന്ന രീതിയിൽ ശ്രമിക്കുകയാണ് അമേരിക്കൻ പ്രസിഡന്റും അദ്ദേഹത്തിന്റെ ഭരണകൂടവും. കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശനമായ നടപടിയുണ്ടാകും. അതിക്രമങ്ങളെ പൂർണമായും തുടച്ചുനീക്കാൻ ഭരണകൂടം കഠിനമായി പ്രയത്നിക്കുന്നുണ്ടെന്നും” ജോൺ കിർബി പറഞ്ഞു.