കൊൽക്കത്ത: സന്ദേശ്ഖാലി സംഭവത്തിൽ ടിഎംസി സർക്കാറിനെതിരെ കടുത്ത വിമർശനവുമായി ദേശീയ പട്ടികജാതി കമ്മീഷൻ അദ്ധ്യക്ഷൻ അരുൺ ഹാൽദർ. കമ്മീഷൻ പ്രദശം സന്ദർശിച്ചപ്പോൾ ടിഎംസി സർക്കാർ ഒരുപാട് നാടകങ്ങൾ കളിച്ചുവെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.
അവിടെയുള്ള സ്ത്രീകൾക്ക് പലതും പറയാൻ ആഗ്രഹമുണ്ടായിരുന്നു, എന്നാൽ ഒന്നും പറയാൻ സാധിക്കാത്ത അന്തരീക്ഷമായിരുന്നു. അവർ പറയാതെ തന്നെ കമ്മീഷന് കാര്യങ്ങൾ മനസ്സിലായി. പോലീസ് നിഷ്ക്രിയമായി പ്രവർത്തിച്ചെന്നും കമ്മീഷൻ പറയുന്നത് അനുസരിക്കാൻ തയ്യാറായില്ല. ഇത് അപമാനിക്കുന്നതാണെന്നും അദ്ദേഹം വിമർശിച്ചു. പോലീസ് ഒരു രാഷ്‌ട്രീയ പാർട്ടിയുടെ കേഡർ പോലെ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സന്ദേശ്ഖാലിയിൽ സന്ദർശനത്തിനെത്തിയ ബിജെപി പ്രതിനിധി സംഘത്തെയും പോലീസ് തടഞ്ഞിരുന്നു. പോലീസ് ഉദ്യോഗസ്ഥർ ടിഎംസി പ്രവർത്തകരെ പോലെയാണ് പെരുമാറുന്നതെന്ന് പ്രതിനിധി സംഘവും വിമർശിച്ചിരുന്നു. ബംഗാൾ ഗവർണർ സി.വി ആനന്ദബോസുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പ്രതിനിധി സംഘം ഇത് പറഞ്ഞത്.
വിഷയത്തിൽ, ബിജെപി സുപ്രീം കോടതിയെ സമീപിക്കുമെന്നും വിഷയത്തിൽ ഹർജി നൽകുമെന്നും രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ നേരിട്ട് കണ്ട് കാര്യങ്ങൾ ധരിപ്പിക്കുമെന്നും പ്രതിനിധി സംഘം അറിയിച്ചു.