എറണാകുളം: മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അയച്ച സമൻസിൽ ഹാജരാകാൻ മുൻ സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്കിനെയും കിഫ്ബി സിഇഓയേയും നിർദ്ദേശിച്ച് കേരളാ ഹൈക്കോടതി. വിഷയത്തിൽ അറസ്റ്റുണ്ടാകാതെ നോക്കാമെന്നും കോടതി പറഞ്ഞു. ഐസക്കും കിഫ്ബിയും ഇഡി സമൻസിനെതിരെ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശം.
നിങ്ങൾ സമൻസുമായി സഹകരിക്കണം. അറസ്റ്റോ ഭീഷണിയോ ഇല്ലെന്ന് ഉറപ്പാക്കാം. ഇതിൽ അപമാനമില്ല. സത്യം പുറത്ത് വരാൻ വേണ്ടിയാണ് സമൻസ് അയച്ചത്. ഇതൊരു പ്രാഥമിക അന്വേഷണം മാത്രമാണെന്നും ചോദ്യം ചെയ്യുന്നത് വീഡിയോയിൽ പകർത്തുമെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ടെന്ന് ജസ്റ്റിസ് രാമചന്ദ്രൻ പറഞ്ഞു. കേസിന്റെ വാദം ഫെബ്രുവരി 19-ലേക്ക് മാറ്റിവയ്ക്കുന്നതിന് മുൻപാണ് കോടതി ഇത് പറഞ്ഞത്.