ചെന്നൈ: തെലുങ്ക് ചിത്രം കീട കോളയ്‌ക്കെതിരെ ഗായകൻ എസ്പി ബാലസുബ്രമണ്യത്തിന്റെ കുടുംബം. അനുമതിയില്ലാതെ എസ്പി ബാലസുബ്രഹ്‌മണ്യത്തിന്റെ ശബ്ദം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി പുനഃസൃഷ്ടിച്ചതിനെയതിരെ കുടുംബം പരാതിയുമായി എത്തിയിരിക്കുന്നത്. സംഭവത്തിൽ പ്രതികരണവുമായി മകൻ എസ്പി കല്യാൺ ചരണും രംഗത്തെത്തിയിരുന്നു.
പിതാവിന്റെ ശബ്ദം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി പുനഃസൃഷ്ടിക്കുന്നതിൽ സന്തോഷം തന്നെയാണ്. പക്ഷേ അദ്ദേഹത്തിന്റെ കുടുബത്തിന്റെ അനുമതി ഇല്ലാതെ സാമ്പത്തിക ലാഭം ലക്ഷ്യംവച്ച് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് വലിയ നിരാശയാണ്. എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലൂടെ യുവഗായകരുടെയടക്കം ഭാവിയെ അത് മോശമായി ബാധിക്കും. വാണിജ്യ ലാഭം മുന്നിൽ കണ്ടുകൊണ്ടുള്ള ഇത്തരം പ്രവണതകൾ അംഗീകരിക്കാനാകില്ലെന്നും കല്യാൺ പറഞ്ഞു,
സംഭവത്തിൽ ജനുവരി 18 നാണ് എസ്ബി ബാലസുബ്രഹ്‌മണ്യത്തിന്റെ കുടുംബം പ്രതികരണവുമായി എത്തിയത്. കീട കോള സിനിമയുടെ സംഗീത സംവിധായകനും നിർമ്മാതാവും ക്ഷമാപണം നടത്തണമെന്നും നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു കുടുബത്തിന്റെ ആവശ്യം. എന്നാൽ സംഭവത്തിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ പ്രതികരണം നിരാശപ്പെടുത്തി എന്ന് ആരോപിച്ച് കല്യാൺ വീണ്ടും രംഗത്തെത്തുകയായിരുന്നു.















