ഡൽഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ 370 സീറ്റുകൾക്കപ്പുറം കൊണ്ടുപോകാൻ കഠിനമായി പ്രവർത്തിക്കണമെന്ന് പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. ഹാട്രിക് നേടി റെക്കോർഡ് സൃഷ്ടിച്ചുകൊണ്ട് മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നും എൻഡിഎ സഖ്യം 400-ന് മുകളിൽ സീറ്റുകൾ നേടുമെന്നും ജെ.പി നദ്ദ പറഞ്ഞു. ഡൽഹിയിൽ ബിജെപിയുടെ ദ്വിദിന ദേശീയ കൗൺസിൽ യോഗത്തിന് തുടക്കമിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ബിജെപി പ്രവർത്തകർ സന്തുഷ്ടരും ഉത്സാഹഭരിതരുമാണ്. എന്നാൽ അതുമാത്രം പോരാ, ഇതിനൊപ്പം 370 സീറ്റ് ബിജെപിക്ക് നേടാൻ സാധിക്കണം. അതിനുവേണ്ടി കഠിനമായി പ്രവർത്തിക്കണം. എൻഡിഎയ്‌ക്ക് 400-ൽ കൂടുതൽ സീറ്റ് ലഭിക്കാൻ ജാഗ്രതയോടെ പ്രവർത്തിക്കണം. എല്ലാ ബൂത്തിലും പൂർണ ശക്തി കൈവരിക്കേണ്ടതുണ്ട്. ബിജെപിയുടെ പ്രവർത്തകർ വളരെയധികം കഠിനാധ്വാനം ചെയ്യുന്നുണ്ട്. നിങ്ങളിൽ എനിക്ക് പൂർണ വിശ്വാസമാണ്. മോദിജിയുടെ നേതൃത്വത്തിൽ ബിജെപി ഹാട്രിക് നേടുക മാത്രമല്ല, റെക്കോർഡും സൃഷ്ടിക്കും”.
“2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേവല ഭൂരിപക്ഷം നേടുകയും 2019-ൽ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുകയും ചെയ്തു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വം സമാനതകളില്ലാത്ത രീതിയിൽ ഭാരതത്തെ മാറ്റിമറിക്കുകയാണ്. ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, തൊഴിൽ എന്നിങ്ങനെ എല്ലാ മേഖലകളിലും മോദി സർക്കാർ ഓരോ ഭാരതീയന്റെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നു. ഭാരതം സമാനതകളില്ലാതെ മുന്നേറുകയാണ്”- ജെ.പി നദ്ദ പറഞ്ഞു.