ന്യൂഡൽഹി: ഝാർഖണ്ഡ് കോൺഗ്രസിൽ വിമത നീക്കം ശക്തമാകുന്നു. സർക്കാരിൽ പാർട്ടിയെ പ്രതിനിധീകരിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ നാല് മന്ത്രിമാരെയും മാറ്റണമെന്ന്് ആവശ്യപ്പെട്ട് 12 എംഎൽഎമാർ ഡൽഹിയിലെത്തി. പാർട്ടി നേതൃത്വമായി ചർച്ച നടത്തി പരിഹാരം കാണാനായാണ് എംഎൽഎമാർ ഡൽഹിയിലെത്തിയിരിക്കുന്നത്. സ്ഥിരം മുഖങ്ങളെ ഒഴിവാക്കി യുവാക്കളായ എംഎൽഎമാർക്ക് അവസരം നൽകണമെന്നാണ് വിമതന്മാരുടെ ആവശ്യം.
രാമേശ്വർ ഒറാവോൻ, ബന്നാ ഗുപ്ത, ആലംഗീർ ആലം, ബാദൽ പത്രലേഖ് എന്നിവരാണ് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ കോൺഗ്രസ് മന്ത്രിമാർ. ഇവർ സ്ഥിരമായി പാർട്ടി സ്ഥാനങ്ങൾ അലങ്കരിക്കുന്നവരാണെന്നും പാർട്ടിയോട് ഒരു ഉത്തരവാദിത്തവും കാണിക്കാത്തവരാണെന്നും വിമത എംഎൽഎമാർ ആരോപിക്കുന്നു. ഇവരെ സ്ഥാനത്ത് നിന്നും മാറ്റാത്ത പക്ഷം തുടർനടപടികളെ കുറിച്ച് ആലോചിക്കുമെന്നും വിമതർ പാർട്ടി നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയതായാണ് വിവരം.
47 അംഗം ഭരണപക്ഷത്ത് 29 അംഗങ്ങളുള്ള ജെഎംഎമ്മാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 17 അംഗങ്ങളാണ് കോൺഗ്രസിനുള്ളത്. ഇതിൽ മന്ത്രിമാരല്ലാത്ത 12 എംഎൽഎമാരാണ് വിമതനീക്കവുമായി ഡൽഹിയിൽ എത്തിയിരിക്കുന്നത്. മന്ത്രിമാരെ പിന്തുണയ്‌ക്കുന്ന പ്രദീപ് യാദവ് എന്ന എംഎൽഎ ഈ നീക്കത്തിൽ നിന്നും മാറി നിൽക്കുന്നുണ്ട്.
നിലവിൽ വിമത ശബ്ദം ഉയർത്തിയിരിക്കുന്ന എംഎൽഎമാർ പാർട്ടി വിടുമോയെന്ന ആശങ്കയിലാണ് കോൺഗ്രസ്. അങ്ങനെയെങ്കിൽ ഝാർഖണ്ഡിൽ സർക്കാരിന് ഭൂരിപക്ഷം നഷ്ടമാകും. അഴിമതിക്കേസിൽ മുഖ്യമന്ത്രിയായിരുന്നു ഹേമന്ത് സൊറാനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ അധികാരത്തിലേറിയ ചംപയ് സൊറാൻ സർക്കാരിന് വെല്ലുവിളിയായിരിക്കുകയാണ് കോൺഗ്രസിനുള്ളിലെ വിമതനീക്കം.















