നാഗ്പൂർ: ജൈന ദാർശനികൻ ആചാര്യ വിദ്യാസാഗർ മഹാരാജിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ആർഎസ്എസ്. തീർത്ഥാങ്കരന്മാരുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തിയ അദ്ദേഹം ജൈന ധർമ്മത്തിന്റെ അഞ്ച് തത്വങ്ങളും രാജ്യം മുഴുവൻ പ്രചരിപ്പിക്കാൻ സ്വജീവിതം അർപ്പിച്ച വ്യക്തിത്വമാണെന്ന് ആർഎസ്എസ് പുറത്തിറക്കിയ വാർത്തകുറിപ്പിൽ അനുസ്മരിച്ചു. ജീവിതത്തിൽ സാമൂഹ്യ, പരോപകാര പ്രവർത്തനങ്ങൾ നടത്തിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും തന്റെ അവസാന ശ്വാസംവരെ തപസ്വിയായിരുന്നു അദ്ദേഹമെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.
തീർത്ഥാങ്കരന്മാരുടെ പാതയിലൂടെ ചലിച്ച് ജൈന ധർമ്മത്തെ തന്റെ ജീവിതത്തിൽ പകർത്തിയ വ്യക്തിയായിരുന്നു പൂജ്യ ശ്രീ വിദ്യാസാഗർജി മഹാരാജ്. അദ്ദേഹം ദോംഗർഗഡിൽ വച്ച് ഇഹലോകവാസം വെടിഞ്ഞിരിക്കുന്നു. 1968 ലാണ് അദ്ദേഹം ദീക്ഷ സ്വീകരിച്ചത്. അന്നുമുതൽ സത്യം, അഹിംസ, അപരിഗ്രഹ, അചൗര്യ, ബ്രഹ്മചര്യം എന്നീ അഞ്ച് ധർമ്മങ്ങൾ അദ്ദേഹം തന്റെ ജീവിതത്തിൽ അനുവർത്തിച്ചു. പഞ്ച മഹത്വങ്ങളെ രാജ്യം മുഴുവൻ പ്രചരിപ്പിക്കാൻ അദ്ദേഹം ജീവിതം ഉഴിഞ്ഞുവച്ചു. നിരവധി സന്ന്യാസിമാർക്കും അയ്രികമാർക്കും ദീക്ഷ പകർന്ന അദ്ദേഹം പരോപകാര പ്രദമായ പ്രവർത്തനങ്ങൾക്ക് അവരെ പ്രേരിപ്പിച്ചു. ഗോശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നെയ്തുകേന്ദ്രങ്ങൾ തുടങ്ങീ രാജ്യത്തുടനീളം നിരവധി സംരംഭങ്ങൾക്ക് അദ്ദേഹം തുടക്കമിട്ടു. അദ്ദേഹത്തിന്റെ അനുഗ്രഹത്താൽ ഈ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ജീവിതങ്ങളിൽ സമൂലമായ മാറ്റങ്ങൾ സംഭവിച്ചു. ഭാരതം വീണ്ടും പ്രഭാവശാലിയായി ലോകത്തിന് മുഴുവൻ വിദ്യപ്രദാനം ചെയ്യുന്ന കേന്ദ്രമായി മാറണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അദ്ദേഹം ഇതിനായി ജീവിതം മുഴിവൻ ഉഴിഞ്ഞുവച്ചു. അവസാന ശ്വാസം വരെയും തപസ്വിയായി അദ്ദേഹം നിലകൊണ്ടു. ദശലക്ഷക്കണത്തിന് ജനങ്ങൾ ഇന്ന് അദ്ദേഹത്തിന്റെ വചനങ്ങളും ദർശനങ്ങളും പിന്തുടരുന്നു. അദ്ദേഹം തെളിച്ചുതന്ന പാതയിലൂടെ അർപ്പണബോധത്തോടെയും ദൃഢനിശ്ചയത്തോടെയും നമുക്ക് മുന്നോട്ട് പോകാൻ സാധിക്കട്ടേയെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം പ്രാർത്ഥിക്കുന്നു. അദ്ദേഹത്തിന്റെ ആശയങ്ങൾ നമ്മൾ അർപ്പണബോധത്തോടെ പ്രചരിപ്പിക്കേണ്ടതുണ്ട്. രാഷ്ട്രീയ സ്വയംസേവക സംഘം ആ മഹാത്മാവിന് ആദരവ് അർപ്പിക്കുന്നു. ആർഎസ്എസ് എക്സിൽ കുറിച്ചു.
ഛത്തീസ്ഗഡിലെ ദോംഗർഗഡിൽ ഇന്ന് പുലർച്ചെ 2.35 ഓടെയായിരുന്നു വിദ്യാസാഗർ മഹാരാജ് സമാധിയായത്. കഴിഞ്ഞ മൂന്ന് ദിവസമായി സമാധി പ്രക്രിയകൾ ആരംഭിച്ചിരുന്നു. ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് മൗനവ്രതത്തിലായിരുന്നു അദ്ദേഹം.