ന്യൂഡൽഹി: പാശ്ചാത്യ ഉപരോധം അവഗണിച്ച് റഷ്യയുടെ പക്കൽ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തിൽ യാതൊരു തെറ്റും ഉണ്ടായിരുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. മറ്റുള്ളവർക്ക് ആശങ്കയുണ്ടാകേണ്ട ഒരു സാഹചര്യവും ഈ നീക്കത്തിലില്ലെന്നും ജയശങ്കർ വ്യക്തമാക്കി. മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിലെ ഒരു പാനൽ ചർച്ചയിൽ ഉയർന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
അമേരിക്കയുമായി ബന്ധം മെച്ചപ്പെടുത്തുന്നതും, റഷ്യയുമായുള്ള വ്യാപാര ബന്ധം തുടരുന്നതും തമ്മിലുള്ള സന്തുലിതാവസ്ഥയെ കുറിച്ചായിരുന്നു ചോദ്യം. ” എങ്ങനെയാണ് ഇത് ഒരു പ്രശ്നമായി തോന്നുന്നത്. ഒന്നിലധികം ഓപ്ഷനുകൾ മുന്നിലുണ്ടെങ്കിൽ അതെല്ലാം മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടു പോകുന്നതിൽ എനിക്ക് നല്ല സാമർത്ഥ്യമുണ്ട്. ഇവിടെ നിങ്ങൾ എന്നെ വിമർശിക്കുകയല്ല, അഭിനന്ദിക്കുകയാണ് വേണ്ടത്. ഇന്ത്യയുടെ ഈ തീരുമാനങ്ങൾ മറ്റാർക്കെങ്കിലും ഒരു പ്രശ്നമാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും” എസ്.ജയശങ്കർ വ്യക്തമാക്കി.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, ജർമ്മൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് തുടങ്ങിയവർ ചർച്ചയുടെ ഭാഗമായിരുന്നു. ജയശങ്കറിന്റെ മറുപടി ഇരുവരും പുഞ്ചിരിയോടെയാണ് കേട്ടിരുന്നത്. പരസ്പരം ബന്ധിപ്പിക്കപ്പെട്ട് കിടക്കുന്ന ഈ ലോകത്തിൽ ഏതെങ്കിലും രാജ്യം ഒരു ബന്ധം മാത്രം മുന്നിൽ നിർത്തി മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുക്രെയ്ൻ-റഷ്യ സംഘർഷത്തിനിടെ വിദേശരാജ്യങ്ങൾ റഷ്യയുമായുള്ള വ്യാപാര ബന്ധത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇത് പരിഗണിക്കാതെയാണ് റഷ്യയുടെ പക്കൽ നിന്നും എണ്ണ വാങ്ങാൻ ഇന്ത്യ തീരുമാനിക്കുന്നത്.