തിരുവനന്തപുരം: പേട്ടയിൽ നിന്ന് രണ്ടുവയസുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടുപോകൽ ആണെന്ന് നിലവിൽ സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് തിരുവനന്തപുരം സിറ്റി കമ്മീഷണർ സി.എച്ച് നാഗരാജ്. സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി എന്ന മൊഴി സ്ഥിരീകരിക്കാനായി സിസിടിവി പരിശോധിക്കേണ്ടതുണ്ട്. ദൃശ്യങ്ങൾ പരിശോധിക്കാൻ സമയമെടുക്കും. കുട്ടിയെ കണ്ടെത്തുന്നതിനാണ് പോലീസ് പ്രഥമ പരിഗണന നൽകുന്നതെന്നും കമ്മീഷണർ പറഞ്ഞു.
കൃത്യമായ സൂചനകളൊന്നും ഇല്ലെന്നും രക്ഷിതാക്കളുടെയും കുടുംബാംഗങ്ങളുടെയും മൊഴികളിൽ വൈരുധ്യമുണ്ടെന്നും കമ്മീഷണർ പറഞ്ഞു. രാത്രി 11.30 വരെ കുട്ടി തങ്ങൾക്കൊപ്പമുണ്ടായിരുന്നു. എന്നാൽ ഒരു മണിയോടെ എഴുന്നേറ്റ് നോക്കുമ്പോൾ കാണാതാവുകയായിരുന്നു എന്നാണ് പിതാവിന്റെ മൊഴി. മൂത്ത സഹോദരന്റെ മൊഴികളിലും അവ്യക്തത നിലനിൽക്കുന്നു. ചോക്ലേറ്റ് കാണിച്ച് സ്കൂട്ടറിലെത്തിയവർ കൊണ്ടു പോയെന്ന് ആദ്യമൊഴി. പിന്നീട് തട്ടിക്കൊണ്ടുപോയത് കണ്ടിട്ടില്ലെന്ന് മൊഴി തിരുത്തി. നേരിട്ട് കണ്ടില്ലെന്നും ഇളയ സഹോദരൻ പറഞ്ഞ അറിവാണെന്നും പറഞ്ഞു.
അമ്മ കരഞ്ഞപ്പോഴാണ് കുഞ്ഞിനെ കാണാതായ വിവരം അറിഞ്ഞതെന്നാണ് ഇളയ സഹോദരന്റെ മൊഴി. തട്ടിക്കൊണ്ടുപോയ വാഹനം കണ്ടില്ലെന്നും കുട്ടി പറഞ്ഞു. കുട്ടിയുടെ കുടംബത്തോടൊപ്പം താമസിച്ചിരുന്നവരെ ചോദ്യം ചെയ്ത് വരികയാണെന്നും കമ്മീഷണർ വ്യക്തമാക്കി.
ബിഹാർ സ്വദേശികളായ നാടോടി ദമ്പതികളുടെ മകളെയാണ് കാണാതായത്. കറുപ്പിൽ പുള്ളിയുള്ള ടീഷർട്ടാണ് കാണാതായ സമയത്ത് കുട്ടി ധരിച്ചിരുന്നത്. കുട്ടിയെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ 0471 2743 195, 94979 47107, 94979 60113, 94979 80015, 94979 96988 , 112 എന്നീ നമ്പറുകളിൽ വിവരങ്ങൾ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.