തൃശൂർ: ഭാരത് അരിയുടെ വിൽപ്പന തടഞ്ഞ് പോലീസ്. തൃശൂർ മുല്ലശേരിയിലാണ് സംഭവം. പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പ് അടുത്തതിനാലാണ് ഭാരത് അരിയുടെ വിതരണം തടഞ്ഞതെന്നാണ് പോലീസിന്റെ വിശദീകരണം. വ്യാഴാഴ്ചയാണ് മുല്ലശേരി പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അരി വിതരണം തടഞ്ഞതോടെ സ്ഥലത്ത് പോലീസും ബിജെപി പ്രവർത്തകരും തമ്മിൽ തർക്കമുണ്ടായി. ഇതോടെ അരി വിതരണം തടഞ്ഞതിൽ നിന്നും പോലീസ് പിന്മാറുകയായിരുന്നു.
ഇന്ന് രാവിലെയോടെയാണ് തൃശൂരിൽ അരി വിതരണം നടത്താനെത്തിയവരെ പോലീസ് തടഞ്ഞത്. പെരുമാറ്റ ചട്ട ലംഘനം നടത്തിയെന്ന ബാലിശമായ ന്യായമായിരുന്നു പോലീസ് ഉന്നയിച്ചത്. എന്നാൽ ഭാരത് അരിയുടെ വിതരണത്തിൽ രാഷ്‌ട്രീയ പോരിന്റെ ആവശ്യമില്ലെന്നും രാജ്യത്താകെ ഭാരത് അരി വിതരണം ചെയ്യുന്നുണ്ടെന്നും ബിജെപി വ്യക്തമാക്കി.