ആലപ്പുഴ: ചേർത്തയിൽ ഭർത്താവ് തീകൊളുത്തിയ യുവതി മരണത്തിന് കീഴടങ്ങി. പട്ടണക്കാട് സ്വദേശിനി ആരതിയാണ് (32) മരിച്ചത്. യുവതി ജോലിക്ക് പോകുന്നതിനിടെയാണ് ഇയാൾ വഴിയിൽ തടഞ്ഞു നിർത്തി ശരീരത്തിലൂടെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. കുടുംബ വഴക്കിനെ തുടർന്നായിരുന്നു ആക്രമണം.
ചേർത്തല താലൂക്ക് ആശുപത്രിക്ക് മുന്നിൽ ഇന്ന് രാവിലെയാണ് സംഭവം. ആക്രമണത്തിനിടെ ഭർത്താവിനും പൊള്ളലേറ്റു. രണ്ട് പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ആരതി മരണത്തിന് കീഴടങ്ങുകയായിരുന്നു. യുവാവിനെതിരെ ഇവർ ഗാർഹിക പീഡനത്തിന് പോലീസിൽ പരാതി നൽകിയിരുന്നു.ഏറെ നാളായി ഭർത്താവ് ശ്യാംജിത്തുമായി (42) അകന്നു കഴിയുകയാണ് ആരതി. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയാണ് ആരതി.
താലൂക്കാശുപത്രിക്ക് സമീപത്താണ് ആരതി ജോലി ചെയ്യുന്ന സ്ഥാപനം. ഇടറോഡിലൂടെ ആരതി സ്കൂട്ടറിൽ സ്ഥാപനത്തിലേക്ക് വരുമ്പോൾ, അവിടെ കാത്തിരുന്ന ശ്യാംജിത്ത് സ്കൂട്ടർ തടഞ്ഞു നിർത്തി ആരതിയെ വലിച്ചിറക്കി ശേഷം കൈയിൽ കരുതിയിരുന്ന പെട്രോൾ യുവതിയുടെ ശരീരത്തിലൂടെ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.