ന്യൂഡൽഹി: പശ്ചിമബംളാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷവിമർശനവുമായി ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ്മ. സന്ദേശ്ഖാലിയിൽ നിന്ന് വരുന്നത് അസ്വസ്ഥയുളവാക്കുന്ന വാർത്തകളാണ്. മമത ബാനർജി രാജിവച്ച് ഒരു സ്ഥാനവുമില്ലാതെ സന്ദേശ്ഖാലിയിൽ വരണം. എന്നാലെ അവർക്ക് ഇവിടുത്തെ സ്ത്രീകളുടെ വേദന മനസ്സിലാകൂ. സന്ദേശ്ഖാലി സന്ദർശിച്ചതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
കമ്മിഷൻ അംഗം പ്രദേശത്ത് എത്തിയെങ്കിലും പോലീസ് അവരെ തടഞ്ഞതിനാൽ ഇരകളെ കാണാൻ സാധിച്ചില്ല. ഇരകളോട് താൻ പിന്നീട് സംസാരിച്ചു. സ്ത്രീകൾക്ക് നിരവധി അനീതികൾ നേരിടെണ്ടി വന്നു. ഒപ്പമുണ്ടാകുമെന്ന് എല്ലാ സ്ത്രീകൾക്കും ഉറപ്പുനൽകുന്നു. അവർക്ക് ധൈര്യമായി മുന്നോട്ട് വരാമെന്നും ഗവർണറെയും രാഷ്‌ട്രപതിയെയും കാണുമെന്നും കമ്മീഷൻ അദ്ധ്യക്ഷ പറഞ്ഞു.
സ്ത്രീകൾക്ക് നീതി ലഭിക്കണം. താൻ ലോക്കൽ പോലീസിനെയും പോലീസ് മേധാവിയെയും കാണും. വിഷയത്തിൽ നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം സന്ദേശ്ഖാലി സന്ദർശിച്ച ബിജെപി സമിതിയെയും പോലീസ് തടഞ്ഞിരുന്നു. കേന്ദ്ര മന്ത്രി അന്നപൂർണ്ണ ദേവിയുടെ നേതൃത്വത്തിലെത്തിയ സംഘത്തെ പ്രദേശത്തേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ തടയുകയായിരുന്നു. പിന്നാലെ ഇവർ ഗവർണർ സി.വി. ആനന്ദബോസുമായി കൂടിക്കാഴ്ച നടത്തി വിഷയത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിച്ചു.