തിരുവനന്തപുരം: പേട്ടയിൽ നിന്ന് കാണാതായ നാടോടി ദമ്പതികളുടെ മകൾ രണ്ടുവയസുകാരി ആശുപത്രിയിൽ തുടരുന്നു. കുട്ടിയെ 24 മണിക്കൂർ നിരീക്ഷിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.
ആശുപത്രിയിൽ വച്ച് കുട്ടിക്ക് ഭക്ഷണവും വെള്ളവും നൽകിയെങ്കിലും കഴിച്ചതിന് പിന്നാലെ ഛർദ്ദിച്ചു. രാവിലെ മുതൽ കുട്ടിക്ക് ഭക്ഷണവും വെള്ളവും കൊടുത്തിട്ടില്ലെന്നാണ് സംശയിക്കുന്നത്. കുട്ടിക്ക് നിർജ്ജലീകരണം ഉണ്ടായതായും ഡോക്ടർമാരുടെ സംഘം അറിയിച്ചു. പീഡിയാട്രിക് മെഡിസിൻ, പീഡിയാട്രിക് സർജറി എന്നീ വിഭാഗങ്ങളിലെ വിഗദ്ധരാണ് കുട്ടിയെ പരിശോധിച്ചത്. കുട്ടി ഭയന്നതിനാൽ തന്നെ അധികം സംസാരിക്കുന്നില്ലെന്നും മാനസികാരോഗ്യം വീണ്ടെടുക്കേണ്ടതുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.
ഇന്നലെ രാത്രി 7.30-നാണ് ഒരു പകൽ നീണ്ട ആശങ്കകൾക്കൊടുവിൽ മേരിയെ കൊച്ചുേവളി റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും കണ്ടെത്തിയത്. നീണ്ട 20 മണിക്കൂറുകൾക്ക് ശേഷം സ്റ്റേഷന് സമീപത്തുള്ള ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചുവെന്നാണ് അന്വേഷണസംഘം നൽകുന്ന വിശദീകരണം.
കുട്ടി എങ്ങനെ കൊച്ചുവേളി ഭാഗത്തെത്തിയെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ഡിസിപി അറിയിച്ചു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് സൂചനകൾ ഒന്നും തന്നെ ലഭിച്ചില്ലെന്നും പോലീസ് വ്യക്തമാക്കി. കുട്ടിയെ കാണാതായ സ്ഥലത്ത് സിസിടിവി ഇല്ലാതിരുന്നത് തിരിച്ചടിയായെങ്കിലും ചാക്ക-ഓൾ സെയിന്റ്സ് ഭാഗത്തെ സിസിടിവികൾ പരിശോധിക്കുന്നത് തുടരും. കുഞ്ഞ് സ്വമേധയാ നടന്ന് പോയതാണോ എന്നതും പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.