തിരുവനന്തപുരം: മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വഴിത്തിരിവാകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. അറപ്പുര റസിഡൻസ് അസോസിയേഷനിലെ ഒരു വീട്ടിലെ സിസിടിവിയിൽ നിന്നാണ് നിർണായക സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. ഇന്നലെ വൈകിട്ട് 6 മണിക്ക് ശേഷമുള്ള ദൃശ്യങ്ങളാണ് ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുന്നത്.
കുട്ടിയെ ഉപേക്ഷിക്കാനെത്തിയവർ ചാക്ക ഭാഗത്ത് നിന്നാണ് എത്തിയതെന്നാണ് ലഭിക്കുന്ന സൂചന. ഇന്നലെ വൈകുന്നേരം 5. 15 ന് വാഹനത്തിലാണ് പ്രതികൾ അറപ്പുരവിളാകത്ത് എത്തിയത്. ശേഷം വാഹനം സമീപത്ത് നിർത്തിയ ശേഷം ഒരാൾ വാഹനത്തിൽ നിന്ന് ഇറങ്ങി കുട്ടിയുമായി പോകുന്ന ദൃശ്യങ്ങളും ഇതേ വ്യക്തി കുറച്ചു സമയത്തിന് ശേഷം തിരികെ പോകുന്ന ദൃശ്യങ്ങളുമാണ് ലഭിച്ചിരിക്കുന്നത്. എന്നാൽ തിരികെ പോകുമ്പോൾ ഇവരുടെ കയ്യിൽ കുട്ടി ഉണ്ടായിരുന്നില്ല. അറപ്പുരവിളാകത്തു നിന്നും ചാക്ക ഭാഗത്തേക്കുള്ള മുഴുവൻ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കും.
പ്രതികളെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രം തയ്യാറാക്കിയതായും വിവരമുണ്ട്. കുട്ടിയുടെ സഹോദരന്റെ മൊഴിയിയുടെ അടിസ്ഥാനത്തിലാണ് ചിത്രം തയ്യാറാക്കിയത്. എന്നാൽ വ്യക്തതയില്ലാത്ത വിവരണമായതിനാൽ പോലീസ് ചിത്രം പുറത്തു വിട്ടില്ല. അതേസമയം കുട്ടിയെ പ്രതികൾ ഉപേക്ഷിച്ച ഓടക്ക് സമീപത്തായി ഫോറൻസിക് പരിശോധനകൾ പുരോഗമിക്കുകയാണ്. ശാസ്ത്രീയമായ തെളിവുകൾ ലഭിക്കുമോ എന്നതടക്കം പരിശോധിച്ചു വരികയാണ് സംഘം.