തിരുവനന്തപുരം: റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ജോലിയിൽ പ്രവേശിക്കാനാകാതെ പതിനായിരത്തോളം പി.എസ്.സി ഉദ്യോഗാർത്ഥികൾ. സിവിൽ പോലീസ് ഓഫീസേഴ്സ് പരീക്ഷയിൽ വിജയിച്ചവർക്കാണ് ഈ ദുരവസ്ഥ. അർഹതപ്പെട്ടവർ ജോലിക്കായി സെക്രട്ടറിയേറ്റിന് മുൻപിൽ വൻ പ്രതിഷേധം നടത്തേണ്ട ഗതികേടിലാണ് യുവാക്കൾ.
2019 ഡിസംബറിലാണ് പി.എസ്.സി പരീക്ഷയ്‌ക്കായുള്ള വിജ്ഞാപനമിറങ്ങിയത്. എന്നാൽ കോവിഡിനെ തുടർന്ന് രണ്ട് വർഷത്തിന് ശേഷമാണ് പരീക്ഷ നടത്തിയത്. പി.എസ്.സിയുടെ പുതിയ പരിഷ്കാരമായ മെയിൻസ്, പ്രിലിമിനറി എന്ന രണ്ട് ഘട്ട പരീക്ഷയുടെയും ഇരകളാണ് ഇവർ. ഏഴ് മാസങ്ങൾക്ക് ശേഷം കായിക ക്ഷമതാ പരീക്ഷയും നടന്നു. 2023 ഏപ്രിൽ 13-ന് റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. എന്നാൽ ലിസ്റ്റിൽ പേര് വന്നവർക്ക് ജോലിയില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. നാളെയുടെ വാഗ്ദാനങ്ങളായ യുവാക്കളുടെ അഞ്ച് വർഷമാണ് സർക്കാരിന്റെ അനാസ്ഥ കാരണം പാഴായത്.
ഓരോ വർഷം നിയമനം നടക്കുന്ന സിപിഒ തസ്തികയുടെ പരീക്ഷാ നടപടികൾ പൂർത്തീകരിക്കാൻ നാല് വർഷങ്ങളാണ് വേണ്ടിവന്നത്. ജനറൽ കാറ്റഗറി ഉദ്യോഗാർത്ഥികൾക്ക് 26 വയസ് വരെ മാത്രമാണ് അപേക്ഷിക്കാൻ കഴിയൂ. അതിനാൽ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള 80 ശതമാനം പേരും പ്രായപരിധി കഴിഞ്ഞവരാണ്. പി.എസ്.സി പരീക്ഷയിലും കായികക്ഷമതാ പരീക്ഷയിലും വിജയിച്ച് മികച്ച റാങ്ക് നേടിയിട്ടും ഭരിക്കുന്ന സർക്കാരിന്റെ അനാസ്ഥ കൊണ്ട് മാത്രം തെരുവിലേക്ക് ഇറങ്ങേണ്ടി വന്നവരാണ് കൊടും ചൂടിനെയും വെയിലിനെയും വകവയ്‌ക്കാതെ പ്രതിഷേധിക്കുന്നത്.
ഉയർന്ന താപനില മുന്നറിയിപ്പ് നിലനിൽക്കുന്നതിനിടെയാണ് ഉദ്യോഗാർത്ഥികളുടെ സമരം. വെയിലത്ത് കിടന്നും മുട്ടിലിഴഞ്ഞും സൈക്കിൾ റാലിയും വരെ നടത്തിയാണ് യുവാക്കൾ പ്രതിഷേധിക്കുന്നത്. നെഞ്ചിലും റാങ്ക് ലിസ്റ്റിലും റീത്ത് വയ്‌ക്കരുതെന്ന് ആവശ്യപ്പെട്ട് കഴുത്തിൽ കയറി കെട്ടി പ്രതീകാത്മക ആത്മഹത്യ നടത്തുകയും മൃതദേഹവുമായി സെക്രട്ടറിയേറ്റിന് മുൻപിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. പലരും കനത്ത ചൂടിൽ കുഴഞ്ഞു വീഴുന്നുണ്ട്. ഇത്രയേറെ പ്രതിഷേധം നടത്തിയെങ്കിലും തണുപ്പൻ സമീപനമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. സമരവുമായി മുന്നോട്ട് പോകാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം.