തിരുവനന്തപുരം: വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാമെന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളിൽ അകപ്പെടരുതെന്ന മുന്നറിയിപ്പുമായി കേരളാ പോലീസ്. ജോലിവാഗ്ദാനം നൽകി നടത്തുന്ന തട്ടിപ്പുകളെക്കുറിച്ച് ഫേസ്ബുക്കിലൂടെയാണ് പോലീസ് മുന്നറിയിപ്പ് നൽകിയത്. മൊബൈൽ ഫോണിലേക്ക് സന്ദേശം അയച്ചാണ് തട്ടിപ്പുകളിൽ അധികവും നടക്കുന്നതെന്ന് അറിയിപ്പിൽ പറയുന്നു.
ടാസ്‌ക് പൂർത്തീകരിച്ചാലും പണം നൽകാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. തുടക്കത്തിൽ ചെറിയ ടാസ്‌ക് പൂർത്തിയാക്കിയാൽ ഇതിന്റെ തുക നൽകും. ഇതിന് പിന്നാലെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന് കുറച്ച് തുക അടയ്‌ക്കാൻ ആവശ്യപ്പെടുന്നു. ഈ സമയത്തിനുള്ളിൽ വലിയൊരു തുക കൈക്കലാക്കിയിരിക്കും.
ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാകുന്ന പക്ഷം ഒരു മണിക്കൂറിനുള്ളിൽ വിവരം അറിയിച്ചാൽ പണം തിരികെ ലഭിക്കാനുള്ള സാധ്യതകളേറെയാണ്. ഇതിനായി 1930-എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ പരാതി സമർപ്പിക്കാവുന്നതാണ്.
കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…
വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കുക. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് കൂടുതലും തട്ടിപ്പുകാർ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്യുന്നത്. മൊബൈലിലേക്ക് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടക്കത്തിൽ ചെറിയ ടാസ്‌ക് നൽകിയത് പൂർത്തീകരിച്ചാൽ പണം നൽകും എന്ന് പറയുകയും ടാസ്‌ക് പൂർത്തീകരിച്ചുകഴിഞ്ഞാൽ തുടർന്ന് പങ്കെടുക്കാൻ കൂടുതൽ പണം ചോദിക്കുകയും ചെയ്യുന്നു. ടാസ്‌ക് പൂർത്തീകരിച്ചാലും പണം തിരികെ നൽകാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ഈ സമയത്തിനുള്ളിൽ തന്നെ വലിയൊരു തുക തട്ടിപ്പുകാർ കൈക്കലാക്കിയിരിക്കും.
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം [ GOLDEN HOUR ] തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.