ന്യൂഡൽഹി: നാവിക സേനയുടെ കരുത്ത് ഇരട്ടിയാകും, 200 ബ്രഹ്മോസ് മിസൈലുകൾ നാവിക സേനയുടെ ഭാഗമാക്കാൻ തീരുമാനം. 19,000 കോടിയുടെ കരാറിന് മന്ത്രിസഭ കമ്മിറ്റി അധികാരം നൽകി. ബുധനാഴ്ച വൈകിട്ട് കൂടിയ യോഗത്തിലാണ് ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈലുകൾ വാങ്ങാൻ കേന്ദ്രം അനുമതി നൽകിയത്. മാർച്ച് ആദ്യവാരം ബ്രഹ്മോസ് എയ്റോ സ്പെയ്സും പ്രതിരോധ മന്ത്രാലയവും കരാറിൽ ഒപ്പിടും.
ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് മിസൈൽ കര, അന്തർവാഹിനികൾ കപ്പലുകൾ, വിമാനങ്ങൾ എന്നിവയിൽ നിന്നും വിക്ഷേപിക്കാം. ശബ്ദത്തിന്റെ മൂന്നിരട്ടിവേഗത്തിൽ സഞ്ചരിക്കുന്ന ഇവ ഇന്ത്യ കയറ്റുമതിചെയ്യുന്നുമുണ്ട്.
മിസൈൽ വിതരണത്തിൽ കഴിഞ്ഞ വർഷം ജനുവരിയിൽ 375 മില്യൺ ഡോളറിന്റെ കരാറിൽ ഇന്ത്യ ഫിലിപ്പീൻസുമായി ഒപ്പുവച്ചിരുന്നു. മാർച്ചിൽ കയറ്റുമതി ആരംഭിക്കും. ആദ്യം ഫിലിപ്പീൻസിനാകും മിസൈലുകൾ കൈമാറുക.