കൊൽക്കത്ത: ബംഗാളിലെ 42 ലോക്സഭാ സീറ്റുകളിലും മത്സരിക്കുമെന്ന നിലപാട് ആവർത്തിച്ച് തൃണമൂൽ കോൺഗ്രസ്. തനിയെ മത്സരിക്കുമെന്ന് തൃണമൂൽ നേരത്തെ അറിയിച്ചിരുന്നുവെങ്കിലും, സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകളുമായി മുന്നോട്ട് പോകാൻ കോൺഗ്രസ് താത്പര്യം അറിയിച്ചിരുന്നു. അത്തരത്തിലുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്ന് കോൺഗ്രസും, തൃണമൂൽ കോൺഗ്രസും മാദ്ധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു
പിന്നാലെയാണ് സീറ്റ് വിഭജനത്തിന് ഇല്ലെന്നും, തനിയെ മത്സരിക്കുമെന്നുമുള്ള നിലപാട് വ്യക്തമാക്കി തൃണമൂൽ നേതാക്കൾ വീണ്ടും രംഗത്തെത്തിയത്. എസ്പിയുമായും ആം ആദ്മിയുമായും ധാരണ ഉണ്ടാക്കിയത് പോലെ തൃണമൂലുമായി യോജിച്ച് മുന്നോട്ട് പോകാനായിരുന്നു കോൺഗ്രസിന്റെ നീക്കം. ഇതിന്റെ ഭാഗമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ തൃണമൂലുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്തിരുന്നു.
ബംഗാളിൽ സീറ്റ് നൽകുന്നതിന് പകരമായി അസമിൽ രണ്ട് സീറ്റും മേഘാലയയിൽ ഒരു സീറ്റും നൽകാമെന്നും കോൺഗ്രസ് തൃണമൂലിന് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ബംഗാളിൽ ബിജെപിയെ നേരിടാൻ കോൺഗ്രസിന് കഴിയില്ലെന്നും ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും തൃണമൂൽ നേതാവ് ഡെറക് ഒബ്രിയാൻ പറഞ്ഞു. ” കോൺഗ്രസിന് സംസ്ഥാനത്ത് ഒരു എംഎൽഎ പോലുമില്ല. അതുകൊണ്ട് രണ്ട് സീറ്റിൽ കൂടുതൽ അവർക്ക് നൽകാനും സാധിക്കില്ല. ഈ സീറ്റുകളിൽ അവർ വിജയിക്കുമെന്ന് ഉറപ്പാക്കും. അതിൽ കൂടുതൽ സീറ്റുകൾ എന്ന നിലപാട് അംഗീകരിക്കാനാകില്ല. ബൈനോക്കുലർ വച്ച് നോക്കിയാലും കോൺഗ്രസിന് വേണ്ടി മൂന്നാമത് ഒരു സീറ്റ് ബംഗാളിൽ തങ്ങൾക്ക് കണ്ടുപിടിക്കാനാകില്ലെന്നും” ഡെറക് ഒബ്രിയാൻ പറഞ്ഞു.















