ന്യൂഡൽഹി: കള്ളപ്പണ ഇടപാട് കേസിൽ തമിഴ്‌നാട്ടിലെ കളക്ടർമാർ അന്വേഷണവുമായി സഹകരിക്കണമെന്ന് സുപ്രീംകോടതി. അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട കേസിൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് അഞ്ചു കളക്ടർമാർക്ക് ഇ.ഡി. അയച്ച സമൻസ് ചോദ്യംചെയ്ത് ഹൈക്കോടതിയിൽ തമിഴ്‌നാട് സർക്കാർ ഹർജി നൽകിയിരുന്നു. സർക്കാരിന് എങ്ങനെയാണ് അന്വേഷണ ഏജൻസി കളക്ടർമാർക്ക് അയച്ച സമൻസിനെ ചോദ്യം ചെയ്യാനാവുകയെന്നും ബേല എം ത്രിവേദി, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.
”സംസ്ഥാനത്തിന് എങ്ങനെയാണ് റിട്ട് ഹർജി ഫയൽ ചെയ്യാൻ കഴിയുക? ഏത് നിയമപ്രകാരമാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. തമിഴ്‌നാട് സർക്കാരിന് കേസിൽ എന്താണ് ഇത്രയ്‌ക്ക് താത്പര്യം. കളക്ടർമാർക്കെതിരായ സമൻസിനെതിരെ സർക്കാർ വിഷമിക്കുന്നതെന്തിനാണ്. കളക്ടർമാർ അവരുടെ സ്വന്തം നിലയ്‌ക്കാണ് സമൻസ് ചോദ്യംചെയ്യേണ്ടിയിരുന്നത്.” -ബെഞ്ച് പറഞ്ഞു. നിയമവിരുദ്ധമായ അന്വേഷണമാണ് നടക്കുന്നതെന്നും അതിൽ നിന്ന് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ബാധ്യസ്ഥരാണെന്നും തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
കഴിഞ്ഞ നവംബർ 17 ന് വെല്ലൂർ, തിരുച്ചിറപ്പള്ളി, കരൂർ, തഞ്ചാവൂർ, അരിയല്ലൂർ ജില്ലാ കളക്ടർമാരെ ചോദ്യം ചെയ്യലിനായി ഇ.ഡി വിളിപ്പിച്ചിരുന്നു. മൗലികാവകാശങ്ങൾ ലംഘിച്ചെന്നാരോപിച്ച് തമിഴ്‌നാട് സർക്കാരും ജില്ലാ കളക്ടർമാരും ചേർന്ന് മദ്രാസ് ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു. ഹർജിയെ തുടർന്ന് ഇ.ഡി നോട്ടീസ് കോടതി സ്റ്റേ ചെയ്തു. ഇതിനെതിരെ എൻഫോഴ്്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കോടതിയുടെ സാങ്കേതിക നടപടികളിൽ കുരുക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തെ തടയിടാനുള്ള ചില സംസ്ഥാനങ്ങളുടെ നീക്കത്തിനേറ്റ തിരിച്ചടി കൂടിയാണ് സുപ്രീംകോടതി നിലപാട്. കേസ് 26ന് വീണ്ടും പരിഗണിക്കും.