കോട്ടയം: പൂഞ്ഞാറിൽ ക്രൈസ്തവ വൈദികന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധവുമായി സിറോമലബാർ സഭ. അക്രമം ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിന്റെയും ആരാധനാവകാശങ്ങളുടെയും മേലുള്ള കടന്നു കയറ്റമാണെന്ന് സിറോ മലബാർ സഭ പറഞ്ഞു. ആക്രമണം നടത്തിയവരെയും ഇതിന് അവരെ പ്രേരിപ്പിക്കുന്നവരെയും ഇതിനു പിന്നിൽ ഗൂഢാലോചനകൾ നടത്തുന്നവരെയും നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരേണ്ടതുണ്ടെന്നും സിറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
പൂഞ്ഞാർ പള്ളിയിലുണ്ടായ അതിക്രമങ്ങളെ എതിർത്ത വൈദികനു നേരെയുണ്ടായ ആക്രമണം ഗുരുതരമായ കുറ്റകൃത്യമാണെന്നും പോലീസും നിയമ സംവിധാനങ്ങളും ഉണർന്നു പ്രവർത്തിക്കുകയും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും സഭ ആവശ്യപ്പെട്ടു. കുറ്റകൃത്യങ്ങളെ ലഘുവായി കാണാൻ പാടില്ല. ആക്രമണം മതസ്പർദ്ധ വളർത്തുകയെന്ന ലക്ഷ്യം കൂടിയുള്ളവയാണ് എന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സിറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ പറഞ്ഞു.
പത്രക്കുറിപ്പിന്റെ പൂർണരൂപം
പാലാ രൂപതയിലെ പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിക്കും വൈദികനും എതിരെയുണ്ടായ അതിക്രമം തികച്ചും അപലപനീയമാണെന്നും സർക്കാർ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
അക്രമം ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിന്റെയും ആരാധനാവകാശങ്ങളുടെയും മേലുള്ള കടന്നു കയറ്റമായി മാത്രമേ മനസിലാക്കാൻ സാധിക്കുകയുള്ളു. മീനച്ചിൽ താലൂക്കിലുള്ള പല പള്ളികളിലും ഇത്തരത്തിലുള്ള അതിക്രമങ്ങൾ നിരന്തരമായി ഉണ്ടാകുന്നുവെന്നാണ് അന്വേഷണത്തിൽ മനസിലാക്കാൻ സാധിച്ചത്. പൂഞ്ഞാർ പള്ളിയിലുണ്ടായ അതിക്രമങ്ങളെ എതിർത്ത വൈദികനു നേരെയുണ്ടായ ആക്രമണം ഗുരുതരമായ കുറ്റകൃത്യമാണ്. പോലീസും നിയമ സംവിധാനങ്ങളും ഉണർന്നു പ്രവർത്തിക്കുകയും ശക്തമായ നടപടികൾ സ്വീകരിക്കുകയും വേണം. പ്രതികൾ പലരും പ്രായപൂർത്തിയാകാത്തവരാണെന്ന കാരണത്താൽ ഈ കുറ്റകൃത്യങ്ങളെ ലഘുവായി കാണാൻ പാടില്ല. ഇവ വെറും സാമൂഹിക വിരുദ്ധ, ലഹരി മാഫിയ പ്രവർത്തനങ്ങൾ മാത്രമല്ല മതസ്പർദ്ധ വളർത്തുകയെന്ന ലക്ഷ്യം കൂടിയുള്ളവയാണ് എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതിനാൽ ചെറുപ്പക്കാരെ ഇതിനു പ്രേരിപ്പിക്കുന്നവരെയും ഇതിനു പിന്നിൽ ഗൂഢാലോചനകൾ നടത്തുന്നവരെയും നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരേണ്ടതുണ്ട് പബ്ലിക് അഫയേഴ്സ് കമ്മീഷന്റെ പ്രസ്താവനയിൽ പറയുന്നു.
പബ്ലിക് അഫയേഴ്സ് കമ്മീഷൻ അടിയന്തരമായി ചേർന്ന യോഗത്തിൽ ചെയർമാൻ ആർച്ചു ബിഷപ് മാർ ആഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ആർച്ചു ബിഷപ് മാർ ജോസഫ് പാംപ്ലാനി, ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, കൺവീനർ ബിഷപ് മാർ തോമസ് തറയിൽ, സെക്രട്ടറിമാരായ ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ, ഫാ. ജെയിംസ് കൊക്കാവയലിൽ എന്നിവർ സംബന്ധിച്ചു.