ഓൺലൈൻ ഗെയിമിന് അടിമയായി അവസാനം, പെറ്റമ്മയെ കൊലപ്പെടുത്തിയ മകൻ പോലീസ് പിടിയിൽ. ഫത്തേഹ്പൂരിൽ നിന്നാണ് നടക്കുന്ന വാർത്ത വരുന്നത്. ഓൺലൈൻ ഗെയിം കളിച്ച് വരുത്തിവച്ച കടം വീട്ടാനാണ് അമ്മയെ നരാധമൻ വകവരുത്തിയത്. 50 ലക്ഷത്തിന്റെ ഇൻഷുറൻസ് തട്ടാനായിരുന്നു കടുംകൈ. ഹിമാൻഷു എന്ന യുവാവാണ് പിടിയിലായത്.
മാതാവിനെ കൊലപ്പെടുത്തി മൃതദേഹം യമുന നദിയുടെ തീരത്ത് തള്ളുകയായിരുന്നു. പോലീസ് പുറത്തിറക്കിയ വീഡിയോയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഹിമാൻഷു തന്റെ പിതൃസഹോദരിയുടെ ആഭരണങ്ങൾ മോഷ്ടിച്ച് വിറ്റ ശേഷം, ആ തുക ഉപയോഗിച്ച് മാതാപിതാക്കൾക്കായി 50 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസികൾ എടുത്തു. തുടർന്ന്, അമ്മ പ്രഭ വീട്ടിൽ തനിച്ചായിരുന്ന സമയത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് അവരുടെ മൃതദേഹം ചണച്ചാക്കിലാക്കി ട്രാക്ടർ ഉപയോഗിച്ച് യമുനാ നദീതീരത്തേക്ക് കൊണ്ടുപോയി തള്ളി.
ക്ഷേത്രത്തിൽ നിന്ന് മടങ്ങിയെത്തിയ ഹിമാൻഷുവിന്റെ പിതാവ് റോഷൻ സിംഗ് തന്റെ ഭാര്യയെയും മകനെയും കാണാനില്ലെന്ന് തിരിച്ചറിഞ്ഞതോടെ അയൽപക്കത്തും മറ്റിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. ഇതിനിടെ ഹിമാൻഷു നദിക്ക് സമീപം ട്രാക്ടർ ഓടിക്കുന്നത് കണ്ടതായി അയൽവാസി റോഷൻ സിംഗിനെ അറിയിച്ചു. ഉടൻ തന്നെ ഇത് പോലീസിനെ അറിയിച്ചു. പോലീസ് മൃതദേഹം യമുന നദിക്ക് സമീപം നിന്ന് കണ്ടെത്തി. ഹിമാൻഷുവിനെ ഉടൻ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ, കടബാധ്യത ഇല്ലാതാക്കാൻ അമ്മയെ കൊലപ്പെടുത്താൻ നടത്തിയ ഗൂഢാലോചനകൾ ഇയാൾ സമ്മതിച്ചു.















