ഇംഗ്ലണ്ടിനെതിരായ റാഞ്ചി ടെസ്റ്റിൽ വിജയവഴിയിലാണ് ടീം ഇന്ത്യ. രണ്ടാം ഇന്നിംഗ്‌സിന്റെ മൂന്നാം ദിനം കളിയവസാനിപ്പിക്കുമ്പോൾ വിക്കറ്റ് പോകാതെ ഇന്ത്യ 40 റൺസെന്ന നിലയിലാണ്. നായകൻ രോഹിത് ശർമ്മയും(24) യുവതാരം യശസ്വി ജയ്‌സ്വാളുമാണ്(16) ക്രീസിൽ. രണ്ടാം ഇന്നിംഗ്‌സിലെ പ്രകടനം നായകൻ രോഹിത് ശർമ്മയെ മറ്റൊരു നേട്ടത്തിലെത്തിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ 4000 റൺസെന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് രോഹിത്. 57 മത്സരങ്ങളിൽ 99 ഇന്നിംഗ്സുകളിൽ നിന്നാണ് ഇന്ത്യൻ നായകൻ ഈ നേട്ടം സ്വന്തമാക്കിയത്.
ടെസ്റ്റ് ക്രിക്കറ്റിൽ 4000 റൺസ് നേടുന്ന 17-മതെ ഇന്ത്യൻ താരമാണ് രോഹിത് ശർമ്മ. ഇന്ത്യൻ താരങ്ങളിൽ ഈ റെക്കോർഡ് അതിവേഗം സ്വന്തമാക്കുന്ന പത്താമത്തെ താരവും ഹിറ്റ്മാനാണ്. 79 ഇന്നിംഗസുകളിൽ നിന്ന് 4000 ടെസ്റ്റ് റൺസ് നേടിയ വീരേന്ദർ സെവാഗാണ് അതിവേഗം ഈ നേട്ടം കൈവരിച്ച ഇന്ത്യൻ താരം.
രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 145 റൺസിന് പുറത്തായിരുന്നു. അശ്വിന്റെയും കുൽദീപ് യാദവിന്റെയും സ്പിൻ കെണിയിൽ ഇംഗ്ലണ്ട് ബാറ്റർമാർ വീഴുകയായിരുന്നു. ബെൻ ഡക്കറ്റ് (15), ഒലീ പോപ്പ് (0), ജോ റൂട്ട് (11), സാക് ക്രോലി (58), ജോണി ബെയര്‍സ്റ്റോ (30), ബെൻ സ്റ്റോക്‌സ് (4), ബെൻ ഫോക്‌സ് (17), ടോം ഹാർട്ട്‌ലി (7), ഒലീ റോബിൻസൺ (0), ജെയിംസ് ആൻഡേഴ്‌സൻ (0) എന്നിവരാണ് മടങ്ങിയത്. ഒരു റൺസെടുത്ത ഷൊയ്ബ് ബഷീർ മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ പുറത്താകാതെ നിന്നത്. ഇന്ത്യക്കായി അശ്വിൻ 5 വിക്കറ്റും കുൽദീപ് യാദവ് നാല് വിക്കറ്റും വീഴ്‌ത്തി. രവീന്ദ്ര ജഡേജയും ഒരു വിക്കറ്റ് നേടി.
നേരത്തേ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 307 റൺസിൽ അവസാനിച്ചു. ധ്രുവ് ജുറേലായിരുന്നു(90) ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. യശസ്വി ജയ്സ്വാൾ(73), രോഹിത് ശർമ്മ(2), ശുഭ്മാൻ ഗിൽ(38), രജത് പട്ടീദാർ (17), രവീന്ദ്ര ജഡേജ(12), സർഫറാസ് ഖാൻ(14), രവിചന്ദ്ര അശ്വിൻ(1), കുൽദീപ് യാദവ്(28), ആകാശ് ദീപ്(9) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. ഇംഗ്ലണ്ടിന് വേണ്ടി ഷൊയ്ബ് ബഷീർ 5 വിക്കറ്റെടുത്തു. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ നേരത്തേ 353 റൺസെടുത്തിരുന്നു.