കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രൂക്ഷമായി ഇൻഡി മുന്നണിയിലെ വിള്ളൽ. ബംഗാളിൽ കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. ബംഗാളിലെ 42 ലോക്‌സഭാ മണ്ഡലങ്ങളിലും സഖ്യമില്ലാതെ ടിഎംസി മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനർജിയും അറിയിച്ചിരുന്നു. ടിഎംസിയുടെ ഈ നിലപാട് കോൺഗ്രസിന് വലിയ തിരിച്ചടിയാണ്. ഇരു പാർട്ടികളും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെയാണ് അഭിഷേകിന്റെ പ്രഖ്യാപനം. 2019ലെ തിരഞ്ഞെടുപ്പിൽ തൃണമൂൽ 22 സീറ്റും ബിജെപി 18 സീറ്റും നേടിയപ്പോൾ കോൺഗ്രസ് രണ്ടു സീറ്റിൽ ഒതുങ്ങിയിരുന്നു.
സിപിഎമ്മുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കാതെ കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് മമതാ ബാനർജി വ്യക്തമാക്കിയിരുന്നു. ബംഗാളിൽ സിപിഎം – കോൺഗ്രസ് കൂട്ടുകെട്ടാണുള്ളതെന്നും സിപിഎം ഭീകരസംഘടനയാണെന്നും മമത പറഞ്ഞിരുന്നു. സഖ്യത്തിനില്ലെന്ന് ടിഎംസി അറിയിച്ചതോടെ സീറ്റ് ലഭിക്കുമെന്ന സിപിഎമ്മിന്റെ മോഹങ്ങളും വെള്ളത്തിലായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ മത്സരിച്ചെങ്കിലും സിപിഎമ്മിന് വിജയിക്കാൻ സാധിച്ചിരുന്നില്ല.എന്നാൽ സിപിഎമ്മിനൊപ്പം ചേർന്ന് തിരഞ്ഞെടുപ്പിനെ നേരിടാനാണ് കോൺഗ്രസിന് താത്പര്യമെന്ന് അധീർ രഞ്ജൻ ചൗധരിയും പറഞ്ഞു.