ഇസ്ലാമാബാദ്: ഖുറാൻ വചനങ്ങളാണ് ഷർട്ടിൽ പ്രിന്റ് ചെയ്തതെന്ന് തെറ്റിദ്ധരിച്ച് യുവതിക്ക് നേരെ പാകിസ്താനിൽ ആൾക്കൂട്ട ആക്രമണം. അറബിക് പ്രിന്റ് ഉള്ള വസ്ത്രം ധരിച്ച് ലാഹോറിലെ ഒരു റെസ്‌റ്റോറന്റിൽ എത്തിയ യുവതിക്കാണ് ദാരുണ അനുഭവമുണ്ടായത്. യുവതിയുടെ വസ്ത്രത്തിലുള്ളത് ഖുറാൻ വചനങ്ങളാണെന്ന് ആരോപിച്ചായിരുന്നു ആൾക്കൂട്ടം ആക്രമിച്ചത്.
ഭർത്താവിനൊപ്പമാണ് യുവതി റെസ്റ്റോറന്റിൽ എത്തിയത്. വസ്ത്രത്തിലുള്ള അറബിക് വാചകങ്ങൾ ഖുറാനിലുള്ളതാണെന്നും, അതിനാൽ ഉടൻ തന്നെ ഈ വസ്ത്രം മാറ്റണം എന്നും ആവശ്യപ്പെട്ടായിരുന്നു ആകമ്രണം. എന്നാൽ യുവതിയുടെ വസ്ത്രത്തിൽ പ്രിന്റ് ചെയ്തിരുന്നത് ഖുറാനുമായി ബന്ധമുള്ള വാക്കുകൾ അല്ലായിരുന്നു. ലളിതമായ അറബിക് വാക്കുകളാണ് ഡിസൈനെന്ന പോലെ വസ്ത്രത്തിൽ പ്രിന്റ് ചെയ്തത്. ഇത് മനസിലാക്കാതെയാണ് ആൾക്കൂട്ടം യുവതിയെ ആക്രമിച്ചത്.
പിന്നാലെ പോലീസ് സംഭവസ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. യുവതിയെ ആക്രമിക്കരുതെന്ന് അഭ്യർത്ഥിച്ചതിന് ശേഷമാണ് വനിതാ എഎസ്പി യുവതിയെ റെസ്റ്റോറന്റിൽ നിന്ന് പുറത്തെത്തിക്കുന്നത്. യുവതിയെ രക്ഷിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പഞ്ചാബ് പോലീസും സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. പ്രദേശത്തുണ്ടായിരുന്ന മുസ്ലീം പുരോഹിതരോട് യുവതി മാപ്പ് പറയുകയും, മേലിൽ ഈ വസ്ത്രം ധരിക്കില്ലെന്ന ഉറപ്പ് നൽകുകയും ചെയ്തു. ഓൺലൈനിൽ നല്ല ഡിസൈനിലുള്ള വസ്ത്രം കണ്ടപ്പോൾ താൻ വാങ്ങിയതാണെന്നും, ആളുകൾ ഇത്തരത്തിൽ ചിന്തിക്കുമെന്ന് താൻ കരുതിയില്ലെന്നും യുവതി പറയുന്നു. ഖുറാനെ അപമാനിക്കാൻ താൻ ഒരു രീതിയിലും ശ്രമിച്ചിട്ടില്ലെന്നും യുവതി കൂട്ടിച്ചേർത്തു.