അലഹബാദ്: ജ്ഞാൻവാപിയിൽ പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. ഹൈന്ദവർക്ക് ആരാധന നടത്താൻ അനുമതി നൽകിയ വാരണാസി ജില്ലാ കോടതിയുടെ വിധി ചോദ്യം ചെയ്ത് പള്ളികമ്മിറ്റി സമർപ്പിച്ച ഹർജി തള്ളി കൊണ്ടാണ് അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന വിധി. ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് വിധി.
ജനുവരി 31-നാണ് ജ്ഞാൻവാപി തർക്ക മന്ദിരത്തിലെ വ്യാസ് തെഹ്ഖാനയിൽ ഹൈന്ദവർക്ക് പ്രാർത്ഥന നടത്താമെന്ന് വാരാണാസി കോടതി വിധിച്ചത്. കാശി വിശ്വനാഥ ക്ഷേത്രത്തിലെ പുരോഹിതനായിരിക്കണം പൂജ നടത്തേണ്ടതെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെ മസ്ജിദ് കമ്മിറ്റി മേൽക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പള്ളി കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചത്.