റാഞ്ചിയിലെ ടെസ്റ്റ് വിജയത്തിന് പിന്നാലെ ടെസ്റ്റിലെ കളിക്കാരുടെ അവസരങ്ങളുടെ കാര്യത്തിൽ നിലപാട് വ്യക്തമാക്കി ക്യാപ്റ്റൻ രോഹിത് ശർമ്മ. ടെസ്റ്റിൽ അഭിനിവേശമുള്ളവർ മാത്രം കളിച്ചാൽ മതിയെന്നും അവരെയാകും കൂടുതൽ പരിഗണിക്കുന്നതെന്നും നായകൻ വ്യക്തമാക്കി. ടെസ്റ്റ് ക്രിക്കറ്റ് കഠിനാദ്ധ്വാനം ചെയ്യുന്നവർക്കും അഭിനിവേശം ഉള്ളവർക്കും വേണ്ടിയുള്ളതാണ് രോഹിത് പറഞ്ഞു.
നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ അഞ്ചു വിക്കറ്റിന് തകർത്താണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. യുവ താരങ്ങളുടെ പ്രകടനം പരമ്പരയിൽ നിർണായകമായിരുന്നു. ജയ്സ്വാളും ജുറേലും ഗില്ലും കുൽദീപും മികച്ച പ്രകടനമാണ് പരമ്പരയിൽ ഉടനീളം കാഴ്ചവച്ചത്. ഇതിന് പിന്നാലെയാണ് നായകന്റെ പരാമർശം. രഞ്ജി കളിക്കാതെ മുങ്ങി നടക്കുന്ന ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, ഹാർദിക് എന്നിവരെ ഉന്നമിട്ടാണ് രോഹിത്തിന്റെ പരാമർശം എന്നാണ് വിലയിരുത്തൽ.
‘ടെസ്റ്റ് ക്രിക്കറ്റ് ഏറ്റവും കഠിനമായ ഫോർമാറ്റാണ്. നിങ്ങൾക്ക് ഇവിടെ വിജയിക്കണമെങ്കിലോ മികവ് പുലർത്തണമെങ്കിലോ നിങ്ങൾക്ക് അഭിനിവേശം കൂടിയേ തീരു. ഇത് വളരെ പ്രധാനമാണ്. അഭിനിവേശമുള്ള കളിക്കാർക്ക് മാത്രമേ ഞങ്ങൾ അവസരം നൽകൂ. ടെസ്റ്റിൽ തുടരാൻ ആഗ്രഹമില്ലാത്ത അഭിനിവേശമില്ലാത്ത താരങ്ങളെ നിങ്ങൾക്കറിയാം- രോഹിത് പറഞ്ഞു.
അഭിനിവേശമുള്ള താരങ്ങൾ ഇവിടെ നിലനിൽക്കാനും മികച്ച പ്രകടനം വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ പുറത്തെടുക്കാനും ആഗ്രഹിക്കും. ഞങ്ങൾ തീർച്ചയായും അവരെ പിന്തുണയ്‌ക്കും. അഭിനിവേശമില്ലാത്ത താരങ്ങളെ കളിപ്പിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്.- “ഇന്ത്യൻ ക്യാപ്റ്റൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.