മുംബൈ: സ്റ്റാർട്ടപ്പുകളും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളും (എംഎസ്എംഇ) സൈന്യത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങളാണെന്ന് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ. പ്രതിരോധ വികസനത്തിൽ ബൃഹത് പങ്ക് വഹിക്കാനും ആത്മനിർഭരതയെ ത്വരിതപ്പെടുത്താനും ഇവയ്‌ക്ക് സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്‌ട്രയിലെ എംഎസ്എംഇ ഡിഫൻസ് എക്സ്പോ-2024 സന്ദർശനത്തിനിടെയാണ് കരസേന മേധാവിയുടെ പരാമർശം.
പുതുമകളെ പ്രോത്സാഹിപ്പിക്കുകയാണ് സൈന്യത്തിന്റെ ലക്ഷ്യം. സൈന്യത്തിന്റെ പ്രതിരോധ സംഭരണങ്ങളും മറ്റെല്ലാ പദ്ധതികളും സ്റ്റാർട്ടപ്പുകൾ വഴി നിർമിക്കാൻ പദ്ധതിയിടുന്നു. ഇന്നൊവേഷൻസ് ഇൻ ഡിഫൻസ് എക്‌സലൻസ് (ഐഡെക്സ്-iDEX) റൂട്ടിന് കീഴിലാകും ഇത് നടപ്പാക്കുന്നത്. നിലവിൽ 400 കോടി രൂപയുടെ 55 പദ്ധതികളാണ് ഐഡെക്സ് റൂട്ടിന് കീഴിലുള്ളത്. ആകെ 65 സ്റ്റാർട്ടപ്പുകളാണ് ഇതിൽ ഉൾപ്പെടുന്നത്. യുദ്ധമുഖത്തെ പ്രതിരോധത്തിനായി ആയുധ സംവിധാനങ്ങൾ സജ്ജമാക്കുന്നതിനായി 70 കോടി രൂപയുടെ നാല് കരാറുകൾ ഒപ്പുവച്ചിരുന്നു. തദ്ദേശീയ സാങ്കേതികവിദ്യകളെയും ആധുനികതയെയും സമന്വയിപ്പിച്ചാണ് ഐഡെക്സ് റൂട്ട് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എംഎസ്എംഇകൾ, സ്വകാര്യ കമ്പനികൾ, ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്‌മെൻ്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ലബോറട്ടറികൾ, മഹാരാഷ്‌ട്രയിലെ ഡിഫൻസ് പൊതുമേഖലാ യൂണിറ്റ് (ഡിപിഎസ്‌യു) തുടങ്ങിയവയുടെ തദ്ദേശീയവും നൂതനവുമായ കഴിവുകൾ പ്രദർശിപ്പിക്കുന്ന വേദിയായിരുന്നു ഡിഫൻസ് എക്സ്പോ. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ, വ്യാവസായിക വളർച്ച, കയറ്റുമതി, വിദേശ നിക്ഷേപം എന്നിവയിൽ സുപ്രധാന പങ്ക് വഹിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്‌ട്രയെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ മേഖലയിൽ സ്വകാര്യ നിക്ഷേപം അനുപവദിച്ചതിന് ശേഷം ഇന്ത്യയിൽ ആദ്യമായി പ്രതിരോധ നിർമ്മാണ നയം രൂപീകരിച്ച സംസ്ഥാനമാണ് മഹാരാഷ്‌ട്രയെന്നും അദ്ദേഹം എടുത്തുപറഞ്ഞു.