ജയ്പൂർ : യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ട്രെയിൻ ഇടിച്ചിട്ട നിലയിൽ കണ്ടെത്തി . രാജേന്ദ്ര യാദവ് എന്ന 33 കാരനാണ് ഗുരുതരമായി പരിക്കേറ്റത് . ഇയാളുടെ ഒരു കാൽ അറ്റു പോയ നിലയിലാണ് . അടുത്ത കാലിനും സാരമായി പരിക്കേറ്റു. യുവതിയേയും , സഹോദരനേയും പിന്തുടർന്ന് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു പ്രതി .
ജയ്പൂരിലെ മാളവ്യ നഗർ ഏരിയയിലാണ് സംഭവം . തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ റെയിൽവേ ലൈനിന് സമീപം പരിക്കേറ്റ നിലയിൽ ഒരാൾ കിടക്കുന്നതായി പോലീസിന് വിവരം ലഭിച്ചു. പോലീസ് സ്ഥലത്തെത്തിയപ്പോൾ രാജേന്ദ്ര യാദവ് ആണെന്ന് തിരിച്ചറിഞ്ഞു. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിക്കും , സഹോദരനും നേരെ ഫെബ്രുവരി 24 ന് മാരകമായ ആക്രമണം നടത്തിയ ശേഷം രാജേന്ദ്ര യാദവ് ഒളിവിലായിരുന്നു. പോലീസിൽ നിന്ന് രക്ഷപ്പെടാൻ ഇയാൾ രൂപം മാറ്റി. മൊട്ടയടിച്ച് താടിയും , മീശയും മാറ്റി ഒളിവിലായിരുന്നു രാജേന്ദ്ര .
പോക്കറ്റിൽ നിന്ന് ലഭിച്ച ജയിൽ കാർഡില് നിന്നാണ് രാജേന്ദ്രനെ തിരിച്ചറിഞ്ഞത്. രാജേന്ദ്രനെ പിടികൂടാൻ പോലീസ് തുടർച്ചയായി റെയ്ഡ് നടത്തുകയായിരുന്നെന്ന് രാജസ്ഥാൻ ഡിജിപി യു ആർ സാഹു പറഞ്ഞു. രാജേന്ദ്ര യാദവിനെതിരെ 2023 ജൂൺ 17 ന് ജയ്പൂരിലെ പ്രാഗ്പൂർ പോലീസ് സ്റ്റേഷനിലാണ് ബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്തത് . ഈ കേസിൽ 2 മാസത്തെ ജയിൽവാസത്തിന് ശേഷമാണ് രാജേന്ദ്രൻ പുറത്തിറങ്ങിയത് . തുടർന്ന് യുവതിയേയും , സഹോദരനെയും കണ്ട രാജേന്ദ്ര ഇരുവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് സംബന്ധിച്ച് പോലീസിലും പരാതി നൽകിയിരുന്നു.
രണ്ട് ദിവസം മുൻപ് സഹോദരനോടൊപ്പം പോകുകയായിരുന്ന പെൺകുട്ടിയെ രാജേന്ദ്രയും കൂട്ടാളികളും ചേർന്ന് ഇരയെയും മഴു കൊണ്ട് ആക്രമിക്കുകയായിരുന്നു. പലതവണ കുത്തിയ ശേഷം, പെൺകുട്ടിയ്ക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു . ഒപ്പമുണ്ടായിരുന്ന സഹോദരനും പരിക്കേറ്റു . ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി എസ്എംഎസ് ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിൽ രാജേന്ദ്രയ്ക്കൊപ്പം ഉണ്ടായിരുന്ന മഹേഷ്, രാഹുൽ ഗുർജാർ എന്നിവരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.