വാർഷിക കരാർ അടക്കം റദ്ദാക്കുമെന്ന് ഭീതി പരന്നതോടെ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങാൻ തയാറായി ഇന്ത്യൻ താരം ശ്രേയസ് അയ്യർ. രഞ്ജി ട്രോഫി സെമി ഫൈനലിന് അവൈലബിളാണെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ താരം അറിയിച്ചു. തമിഴ്നാടാണ് സെമിയിൽ മുംബൈയുടെ എതിരാളികൾ. ടൈംസ് ഓഫ് ഇന്ത്യയാണ് ശ്രേയസിന്റെ മനംമാറ്റം റിപ്പോർട്ട് ചെയ്തത്.
ക്വാർട്ടറിൽ നിന്നടക്കം പരിക്കിന്റെ പേരിൽ വിട്ടുനിന്ന താരത്തിന്റെ വാദങ്ങൾ പൊളിച്ചത് ദേശീയ ക്രിക്കറ്റ് അക്കാദമിയായിരുന്നു. പുറത്ത് പരിക്കേറ്റന്ന താരത്തിന്റെ വിശദീകരണം വന്നതിന് പിന്നാലെ എൻ.സി.എ നൽകിയ റിപ്പോർട്ടിൽ ശ്രേയസിന് പുതിയ പരിക്കുകളൊന്നും ഇല്ലെന്ന് അവർ ബിസിസിഐയും എംസിഎയെയും അറിയിച്ചിരുന്നു. ഇതാണ് താരത്തിന് തിരിച്ചടിയായത്.
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിലും ടീമിലുണ്ടായിരുന്നെങ്കിലും നിറം മങ്ങിയ പ്രകടനമായിരുന്നു ശ്രേയസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇതോടെ താരത്തെ ഒഴിവാക്കുകയായിരുന്നു. രഞ്ജിട്രോഫി കളിക്കാതെ മുങ്ങിയ താരങ്ങൾക്ക് ബിസിസിഐ സെക്രട്ടറി മുന്നറിയിപ്പ് നൽകുകയും കാര്യങ്ങൾ വിശദീകരിച്ച് മെയിൽ അയക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രോഹിത് ശർമ്മയും ഇത്തരം താരങ്ങളെ ടീമിലേക്ക് പരിഗണിക്കില്ലെന്ന് തുറന്നടിച്ചിരുന്നു. ഇതാണ് ശ്രേയസിന്റെ മലക്കം മറിച്ചിലിന് കാരണം.