ആന്ധ്രാപ്രദേശിലെ മുൻ മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തിയ ചിത്രമായിരുന്നു യാത്ര. 2019 ൽ റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസിൽ വൻ വിജയം നേടിയിരുന്നു. ഇതേ പ്രതീക്ഷയോടെ ഒരുങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമായ യാത്ര 2 ബോക്‌സ് ഓഫീസിൽ തകർന്നടിയുകയായിരുന്നു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ്ആർ ജഗൻമോഹന്റെ ജീവിതം പ്രമേയമാക്കിയായിരുന്നു ചിത്രം ഒരുങ്ങിയത്. ജീവ നായകനായ ചിത്രം വൻ പരാജയമാവുകയായിരുന്നു.
കഴിഞ്ഞ ദിവസം പുറത്തുവിട്ട കളക്ഷൻ റിപ്പോർട്ടുകൾ പ്രകാരം ചിത്രം ആഗോളതലത്തിൽ 8 കോടിയാണ് ഇതുവരെ നേടിയത്. 50 കോടിയോളമാണ് യാത്ര 2 വിന്റെ മുതൽ മുടക്ക്. ഇപ്പോഴിതാ ചിത്രം ഒടിടിയിൽ എത്തുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. ആമസോൺ പ്രൈമിലൂടെയായിരിക്കും ചിത്രം ഒടിടിയിൽ എത്തുക. മാർച്ച് 8 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
വരുന്ന ആന്ധ്രാപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് യാത്ര 2 ഒരുക്കിയത് എന്നാണ് പൊതുവിൽ സംസാരം. എന്നാൽ തെലുങ്ക് പ്രേക്ഷകർ ചിത്രത്തെ ഒരു തരത്തിലും സ്വീകരിച്ചിട്ടില്ല എന്ന് സിനിമയുടെ തകർച്ച വ്യക്തമാക്കുന്നു. മഹി വി രാഘവാണ് യാത്ര 2 സംവിധാനം ചെയ്തത്. ചിത്രത്തിൽ വൈ എസ് ജഗൻമോഹൻ റെഡ്ഡിയായിട്ടാണ് ജീവ എത്തിയത്. ചിത്രത്തിൽ ശക്തമായ വേഷത്തിൽ മമ്മൂട്ടിയും എത്തിയെങ്കിലും ഒരു തരത്തിലും യാത്രയെ രക്ഷിക്കാനായിട്ടില്ലെന്ന് കളക്ഷൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.















