മുംബൈ:അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് വിശേഷിപ്പിച്ച്, മൂന്ന് മാസം പ്രായമുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും പിന്നീട് തെളിവ് നശിപ്പിക്കാൻ മൃതദേഹം കുഴിച്ചിടുകയും ചെയ്തതിന് 24 കാരനായ ട്രാൻസ്‌ജെൻഡറിന് മുംബൈയിൽ പ്രത്യേക പോക്‌സോ കോടതി ചൊവ്വാഴ്ച വധശിക്ഷ വിധിച്ചു. 2021 ജൂലൈയിൽ കുട്ടി ജനിച്ചതിന് ശേഷം ഇരയുടെ കുടുംബം ‘ബക്ഷീഷ്’ നൽകാൻ വിസമ്മതിച്ചതിനാലാണ് പ്രതി ക്രൂര കൃത്യം ചെയ്തത്.
എന്നാൽ തെളിവുകളുടെ അഭാവം മൂലം പ്രതിയുടെ സഹായിയെ വെറുതെവിട്ടു.വിധിയിൽ കർശന നിരീക്ഷണങ്ങൾ നടത്തിയ പ്രത്യേക ജഡ്ജി അദിതി ഉദയ് കദം,ഇരയോട് പ്രതി മൃഗത്തെ പോലെയാണ് പെരുമാറിയതെന്നും പറഞ്ഞു”മനസ്സാക്ഷിയെ ഞെട്ടിക്കുന്ന, പ്രത്യേകിച്ച് മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിക്കുകയും അതിന് ശേഷം കുഞ്ഞിനെ ചതുപ്പുനിലത്ത് കുഴിച്ചിടുകയും ചെയ്‌ത ഈ കേസ് ബലാത്സംഗവും കൊലപാതകവും ചെയ്ത് പ്രതി അങ്ങേയറ്റത്തെ ക്രൂരതയാണ് ചെയ്തത് .”കേസിനെ അപൂർവങ്ങളിൽ അപൂർവമെന്ന് വിശേഷിപ്പിച്ച ജഡ്ജി, “ക്രൂരവും മനുഷ്യത്വരഹിതവുമായ ഈ കുറ്റകൃത്യം മനസാക്ഷിയെ ഞെട്ടിക്കുന്നതെന്നും പറഞ്ഞു. പ്രതിയുടെ മനസ്സിലെ വൈകൃതം പ്രകടമാണെന്നും കോടതി ചൂണ്ടികാട്ടി.
2021 ജൂലൈ 8-ന് രാത്രിയാണ് ഇരയെ കാണാതായത്. അതേ പരിസരത്ത് താമസിച്ചിരുന്ന പ്രതി ‘ബക്ഷീഷ്’ ആവശ്യപ്പെട്ട് വൈകുന്നേരം തങ്ങളുടെ വീട്ടിലെത്തിയിരുന്നതായി കുടുംബം ആരോപിച്ചു. നിരസിച്ചപ്പോൾ, അധിക്ഷേപിച്ച ശേഷം ഇയാൾ പോയി.എന്നാൽ വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോൾ സുഹൃത്തിനൊപ്പം പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട്, ഇരയുടെ ബന്ധുക്കൾ കഫ് പരേഡ് പോലീസിനെ സമീപിച്ചു. കുറ്റവാളിയും അയാളുടെ സഹായിയും എന്തോ എടുത്തുകൊണ്ടുപോകുന്നത് തങ്ങൾ കണ്ടെന്നും പെൺകുട്ടിയുടെ കാലുകൾ ദൃക്‌സാക്ഷികളിലൊരാൾ ശ്രദ്ധിച്ചെന്നും ഏതാനും മത്സ്യത്തൊഴിലാളികളായ അയൽവാസികൾ പോലീസിനോട് പറഞ്ഞതിനെ തുടർന്നാണ് അടുത്ത ദിവസം ഇരുവരെയും അറസ്റ്റ് ചെയ്തത്.ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതികൾ പെൺകുട്ടിയെ കുഴിച്ചിട്ട സ്ഥലം പോലീസിന് കാണിച്ചുകൊടുക്കുകയായിരുന്നു.