മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്രയിൽ. കേരളത്തിലെയും തമിഴ്നാട്ടിലെയും സന്ദർശനത്തിന് പിന്നാലെയാണ് അദ്ദേഹം മഹാരാഷ്ട്രയിലെത്തിയത്. യവത്മാൽ ജില്ലയിൽ നടന്ന റാലിയിൽ ഒരു ലക്ഷത്തിലധികം വരുന്ന വനിതാ സ്വയംസഹായ സംഘങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. സ്വയംസഹായ സംഘങ്ങൾക്കുള്ള 825 കോടി രൂപയുടെ വിതരോണദ്ഘാടനം അദ്ദേഹം നിർവ്വഹിച്ചു.
ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകനായിരുന്ന പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായയുടെ യവത്മാലിലെ ജാംബ് റോഡിൽ സ്ഥാപിച്ചിട്ടുള്ള 41 അടി ഉയരമുള്ള പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. പ്രധാനമന്ത്രി തന്റെ സന്ദർശന വേളയിൽ മഹാരാഷ്ട്രയിൽ 1,300 കോടി രൂപയുടെ ഒന്നിലധികം റെയിൽ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. രണ്ട് ട്രെയിൻ സർവീസുകളും ഫ്ലാഗ് ഓഫ് ചെയ്യും
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി, മഹാരാഷ്ട്ര രാജ്യ നമോ ഷേത്കാരി സമ്മാൻ യോജന എന്നിവയ്ക്ക് കീഴിലുള്ള ഫണ്ട് പ്രധാനമന്ത്രി വിതരണം ചെയ്യും. ഒരു കോടി ആയുഷ്മാൻ ഭാരത് കാർഡുകളുടെ വിതരണത്തിനും അദ്ദേഹം തുടക്കം കുറിക്കും. മഹാരാഷ്ട്രയിലെ മറാത്ത്വാഡ, വിദർഭ മേഖലകളിൽ 2,750 കോടിയുടെ ജലസേചന പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.