മിസ് ഇന്ത്യ മുൻ മത്സരാർത്ഥി റിങ്കി ചാക്മ അന്തരിച്ചു. കാൻസർ ബാധിതയായി ചികിത്സയിരിക്കെയായിരുന്നു അന്ത്യം. 28 വയസായിരുന്നു. 2022ലാണ് ഫിലോഡ് ട്യൂമർ റിങ്കിയെ ബാധിച്ചത്. തുടക്കത്തിലിത് സ്തനാർബുദമായായിരുന്നു കാണപ്പെട്ടിരുന്നത്. പിന്നീട് ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് രോഗം വ്യാപിക്കുകയായിരുന്നു. തുടർന്ന് ദീർഘനാളത്തെ പോരാട്ടത്തിനൊടുവിലാണ് അവർ ലോകത്തോട് വിട പറഞ്ഞത്.
കഴിഞ്ഞ മാസമാണ് താരം കാൻസർ ബാധിതയായ വിവരം സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. രോഗത്തിന്റെയും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതിന്റെയും വിവരങ്ങൾ അവർ പങ്കുവച്ചിരുന്നു. സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നുവെന്നും എല്ലാരും ഇത്തരം രോഗങ്ങളെ കുറിച്ച് ജാഗ്രത പാലിക്കണമെന്നും അവർ കുറിച്ചിരുന്നു. താരത്തിന്റെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട നിരവധി പേർ സഹായവുമായി രംഗത്തെത്തിയിരുന്നു.
2017-ലെ മിസ് ഇന്ത്യ മത്സരത്തിലാണ് റിങ്കി ചാക്മ പങ്കെടുത്തിരുന്നത്. ഇതിൽ മിസ് കൺജീനിയാലിറ്റി, ബ്യൂട്ടി വിത്ത് പർപസ് തുടങ്ങിയ ടൈറ്റിലുകൾ താരം സ്വന്തമാക്കിയിരുന്നു. അർബുദം സ്ഥിരീകരിച്ചതിന് ശേഷം ഇക്കഴിഞ്ഞ 22ന് രോഗം വഷളായതിനെ തുടർന്ന് റിങ്കിയെ ആശുപത്രിൽ പ്രവേശിപ്പിക്കുകയായിരുന്നു. തൃപുര സ്വദേശിനിയാണ് റിങ്കി ചാക്മ.















