തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികരണവുമായി നടൻ ജോയ് മാത്യു. സിദ്ധാർത്ഥൻ എന്ന വിദ്യാർത്ഥിയെ അതിക്രൂരമായി കൊലപ്പെടുത്തിയത് വിപ്ലവതീപ്പന്തങ്ങളെന്നാണ് ജോയ് മാത്യു പറഞ്ഞത്. ചുടുചോറ് വാരികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇവരെ കുറ്റവാളികളാക്കി വളർത്തിയെടുക്കാൻ ഉത്സാഹിക്കുന്ന രാഷ്‌ട്രീയ നേതൃത്വങ്ങൾ ഉള്ളിടത്തോളം ഇത്തരം അരും കൊലകൾ തുടരുമെന്നും അദ്ദേഹം പ്രതികരിച്ചു.
‘പതാകയിൽ ചെഗുവേര,പ്രൊഫൈലും ചെഗുവേരതന്നെ ,പിന്നെ എവിടെയൊക്കെ തിരുകാമോ അവിടെയൊക്കെ തിരുകാനും ചെ തന്നെ. പോരാത്തതിന് ഇടക്കൊക്കെ ചെഗുവേരയുടെ മകളാണെന്ന് പറഞ്ഞു ഒരു സ്ത്രീയെ വിദേശത്ത് നിന്നും ഇറക്കും. എന്നാൽ നമ്മുടെ ചുടുചോറ് വാരികൾക്ക് അതിനേക്കാൾ താൽപ്പര്യം കൊടി ,കിർമാണി ,ട്രൗസർ എന്നൊക്കെ വീട്ടുപേരുള്ള വിപ്ലവതീപ്പന്തങ്ങളാകാനാണ്. അതുകൊണ്ടാണ് പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥൻ എന്ന വിദ്യാർത്ഥിയെ അതിക്രൂരമായി അവർ കൊലക്ക് കൊടുത്തത് .!
ചുടുചോറ് വാരികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇവരെ കുറ്റവാളികളാക്കി വളർത്തിയെടുക്കാൻ ഉത്സാഹിക്കുന്ന രാഷ്‌ട്രീയ നേതൃത്വങ്ങൾ ഉള്ളിടത്തോളം ഇത്തരം അരും കൊലകൾ തുടരും. ഈയൊരു പ്രാകൃത കാലത്ത് ജീവിക്കുന്നത്
കൊണ്ടാണ് നാം ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജീവിക്കുന്നു എന്ന് കുറ്റബോധം തരിമ്പുമില്ലാതെ നമുക്ക് പറയാൻ പറ്റുന്നത്.’- ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.