തിരുവനന്തപുരം: ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രമായിരുന്നു ബാന്ദ്ര. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രത്തിന് മോശം റിവ്യു നൽകിയ വ്‌ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് കോടതി. മോശം റിവ്യു നൽകി സിനിമയെ പരാജയപ്പെടുത്താൻ ശ്രമിച്ചു എന്ന് കാണിച്ച് ചിത്രത്തിന്റെ നിർമ്മാണ കമ്പനി നൽകിയ ഹർജിയിലാണ് ഉത്തരവ്. വഞ്ചിയൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. 7 വ്‌ലോഗർമാർക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
ബോളിവുഡ് നായിക തമന്നയായിരുന്നു ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തിയത്. മംമ്ത മോഹൻദാസും ചിത്രത്തിൽ ശ്രദ്ധേയമായൊരു വേഷത്തിൽ എത്തിയിരുന്നു. ഉദയ കൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ നിർമ്മാണം വിനായക അജിത്ത് ആണ്. ദിലീപിന്റെ 147-ാം ചിത്രമായിരുന്നു ബാന്ദ്ര. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ സംഘട്ടനങ്ങൾ ഒരുക്കിയത് അൻപറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ്. ചിത്രം ഉടൻ ഒടിടിയിൽ എത്തുമെന്നാണ് വിവരം.















