തിരുവനന്തപുരം: കെപിസിസിയുടെ സമരാഗ്‌നി സമാപന വേദിയിൽ കോൺഗ്രസ് പ്രവർത്തകരോട് ക്ഷുഭിതനായി കെ സുധാകരൻ. സമാപന സമ്മേളനത്തിനെത്തിയ പ്രവർത്തകർ നേരത്തെ വേദി വിട്ടതിലാണ് സുധാകരൻ അമർഷം പ്രകടിപ്പിച്ചത്. മുഴുവൻ സമയവും പ്രസംഗം കേൾക്കാൻ തയ്യാറല്ലെങ്കിൽ എന്തിന് വന്നെന്നും സുധാകരൻ ചോദിച്ചു. സമ്മേളനം സംഘടിപ്പിക്കുന്നത് ലക്ഷങ്ങൾ മുടക്കിയാണ്. രണ്ടുപേർ സംസാരിച്ച് കഴിഞ്ഞാൽ ഉടൻ ആളുകൾ പോകും. ഇങ്ങനെയാണെങ്കിൽ എന്തിനാണ് ഇങ്ങനെ പരിപാടി സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സുധാകരനെ തിരുത്തി രംഗത്ത് വന്നു. സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി പ്രവർത്തകർ ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് വെയിലും കൊണ്ട് വന്നതാണ്. അഞ്ച് മണിക്കൂറാണ് 12 പേരുടെ പ്രസംഗം കേട്ട് ആളുകൾ ഇരുന്നത്. ഈ സമയത്ത് പ്രവർത്തകർ വേദി വിട്ട് പോകുന്നതിൽ പ്രസിഡന്റ് വിഷമിക്കണ്ട കാര്യമില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.