ഇസ്ലാമാബാദ് ; ഭാരതത്തിന്റെ അഭിമാനമായി അയോദ്ധ്യയിൽ രാമക്ഷേത്രം ഉയർന്നിട്ട് ഒരു മാസം പിന്നിടുകയാണ്. അതിന് പിന്നാലെ യുഎഇയിലെ അബുദാബിയിലും വലിയ രാമക്ഷേത്രം ഉയർന്നിരുന്നു . എന്നാൽ ഇപ്പോൾ പാകിസ്താനിലെ പുതിയ രാമക്ഷേത്രത്തിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് . അയോദ്ധ്യയിലേത് പോലെയോ അബുദാബിയിലേത് പോലെയോ അത്ര ഗംഭീരമല്ലെങ്കിലും പാകിസ്താനിലെ ന്യൂനപക്ഷ ഹിന്ദുക്കൾക്ക് ഇത് വലിയ പ്രാധാന്യമുള്ളതാണ് .
പാകിസ്താനിലെ ദേര റഹിം യാർ ഖാൻ നിവാസിയായ മഖൻ റാം ജയ്പാൽ തന്റെ യൂട്യൂബ് വീഡിയോയിൽ ഈ ക്ഷേത്രം കാണിക്കുകയും അതിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. മഖൻ റാം പറയുന്നതനുസരിച്ച് സിന്ധ് പ്രവിശ്യയിലെ ഇസ്‌ലാംകോട്ടിൽ ഏകദേശം 200 വർഷം പഴക്കമുള്ള രാമക്ഷേത്രമുണ്ട് . സമീപ പ്രദേശങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾ ഇവിടെ പ്രാർത്ഥനകൾ അർപ്പിക്കുന്നു.
ഈ ക്ഷേത്രത്തിന്റെ കെട്ടിടം കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായി. എന്നാൽ , ഇപ്പോൾ അത് പുനർനിർമ്മിക്കുന്നു. ഈ പുതിയ കെട്ടിടം പണിത കൈത്തൊഴിലാളികളും തൊഴിലാളികളുമെല്ലാം മുസ്ലീങ്ങളാണ് .
ശ്രീരാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും വിഗ്രഹങ്ങൾ ക്ഷേത്രത്തിലുണ്ട്.അടുത്ത ആറുമാസത്തിനുള്ളിൽ ക്ഷേത്രത്തിന്റെ പുതിയ ക്ഷേത്രം സജ്ജമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. ഇതിനുശേഷം പഴയ ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന വിഗ്രഹങ്ങൾ പൂജാവിധികളോടെ പുതിയ ക്ഷേത്രത്തിലേയ്‌ക്ക് മാറ്റും. ശ്രീരാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും വിഗ്രഹങ്ങൾക്ക് പുറമെ ശിവന്റെയും ഹനുമാന്റെയും വിഗ്രഹങ്ങളും ക്ഷേത്രത്തിലുണ്ടെന്ന് വീഡിയോയിൽ കാണാം.
ഈ ക്ഷേത്രത്തിന് മുമ്പ് ഇസ്‌ലാംകോട്ടിൽ സന്ത് നേനു റാം ആശ്രമവും പണിതിരുന്നു. ഏകദേശം 10 ഏക്കറോളം സ്ഥലത്താണ് ഈ ആശ്രമം സ്ഥിതി ചെയ്യുന്നത്.
.