തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ എസ്എഫ്ഐ ഗുണ്ടകൾ വിചാരണ നടത്തി, ക്രൂരമായി മർദ്ദിച്ച് സിദ്ധാർത്ഥ് എന്ന വിദ്യാർത്ഥിയെ മരണത്തിലേയ്‌ക്ക് തള്ളി വിട്ടതിൽ ന്യായീകരണവുമായി സിപിഎം നേതാവ് എ.കെ ബാലൻ. എവിടെയെങ്കിലും എന്തെങ്കിലും നടന്നാൽ അത് എസ്എഫ്ഐയുടെ തലയിൽ ഇടേണ്ട എന്നും എസ്എഫ്ഐയിൽ പ്രവർത്തിക്കുന്നവരെല്ലാം സിപിഎം കുടുംബങ്ങളിൽ നിന്ന് വരുന്നവരല്ല എന്നും എ.കെ ബാലൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
“കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. പിണറായി വിജയൻ മുഖ്യമന്ത്രി ആയിരിക്കുന്ന കാലത്തോളം ആര് കുറ്റം ചെയ്താലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശിക്ഷ നൽകും. നിങ്ങൾ ഒരു കാര്യം മനസിലാക്കണം. എസ്എഫ്‌ഐയിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുണ്ട്. ഇവരെല്ലാം സിപിഎം കുടുംബങ്ങളിൽ നിന്നും വരുന്നവരല്ല. ബിജെപിയുടെയും കോൺഗ്രസിന്റെയും കുടുംബങ്ങളിൽ നിന്ന് വരുന്നവരുണ്ട്. അതുകൊണ്ട് എന്തെങ്കിലും എവിടെയെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അത് എസ്എഫ്‌ഐയുടെ മുകളിൽ ഇടേണ്ട”- എന്നായിരുന്നു എസ്എഫ്ഐയെ ന്യായീകരിക്കാൻ എ.കെ ബാലൻ നടത്തിയ പ്രസ്താവന.
സിദ്ധാർത്ഥ് ജീവനൊടുക്കിയ സംഭവത്തിൽ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയടക്കം മൂന്ന് പേർ ഇന്ന് അറസ്റ്റിലായിരുന്നു. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്‌സാൻ, വെറ്ററിനറി കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഒളിവിൽ കഴിഞ്ഞ മൂവരും കൽപറ്റ ഡിവൈഎസ്പി ഓഫീസിലെത്തിലെത്തി പോലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.
എസ്എഫ്ഐ യൂണിറ്റ് അംഗം ഇടുക്കി രാമക്കൽമേട് സ്വദേശി എസ്. അഭിഷേക്, തിരുവനന്തപുരം സ്വദേശികളായ രെഹാൻ ബിനോയ്, എസ്.ഡി. ആകാശ്, ആർ.ഡി. ശ്രീഹരി, തൊടുപുഴ സ്വദേശി ഡോൺസ് ഡായ്, വയനാട് ബത്തേരി സ്വദേശി ബിൽഗേറ്റ്സ് ജോഷ്വ എന്നിവരാണ് നേരത്തെ കേസിൽ അറസ്റ്റിലായത്. പത്ത് പേരാണ് ഇതുവരെ അറസ്റ്റലായത്. ഇനി 10 പേരെയാണ് പിടികൂടാനുള്ളത്.