ബെംഗളൂരു: ബിജെപി നേതാവും കന്നട നടനും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന കെ. ശിവറാം അന്തരിച്ചു. 70 വയസായിരുന്നു. വിവിധ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കർണാടകയിൽ നിന്നും ആദ്യമായി യു.പി.എസ്.സി പരീക്ഷ എഴുതി വിജയിച്ച വ്യക്തിയാണ് ശിവറാമെന്നും പുറത്തു വരുന്ന റിപ്പോർട്ടുകളിൽ പറയുന്നു.
1986ൽ യു.പി.എസ്.സി പരീക്ഷ പാസായി 2013 വരെ അദ്ദേഹം സേവനം അനുഷ്ഠിച്ചു. തുടർന്ന് കോൺഗ്രസിൽ ചേർന്ന് രാഷ്‌ട്രീയത്തിലും അദ്ദേഹം സജീവമായി. ഇവിടെ നിന്നും പാർട്ടിവിട്ട അദ്ദേഹം പിന്നീട് ബിജെപിയിൽ ചേർന്നു. ഏഴുവർഷത്തോളം അദ്ദേഹം ബിജെപിയിൽ പ്രവർത്തിച്ചു.
1993ൽ പുറത്തിറങ്ങിയ ബാ നല്ലേ മധുചന്ദ്രകേ എന്ന സിനിമയിലൂടെയാണ് അദ്ദേഹം ആദ്യമായി സിനിമാ രംഗത്തേക്ക് കടന്നുവന്നത്. ആ വർഷത്തെ സൂപ്പർഹിറ്റും ഈ ചിത്രം തന്നെയായിരുന്നു. തുടർന്ന് നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇതിനിടയിലാണ് രാഷ്‌ട്രീയത്തിലേക്ക് അദ്ദേഹം രംഗപ്രവേശനം നടത്തിയത്. തുടർന്ന് രാഷ്‌ട്രീയത്തിൽ സജീവമായി പ്രവർത്തിക്കുന്നതിനിടെയാണ് അകാലത്തിലെ വിയോഗം. ശിവ റാമിന്റെ മരണത്തിൽ ബിജെപി നേതാവ് കെ. രഘു കൗടില്യ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.














