ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള 195 സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ച് ബിജെപി കരുത്തറിയച്ചതിന് പിന്നാലെ ഇൻഡി മുന്നണിക്ക് കനത്ത തിരിച്ചടിയുമായി രാഷ്‌ട്രീയ ലോക്ദൾ. ജയന്ത് ചൗധരി അദ്ധ്യക്ഷനായ ആർഎൽഡി ഔദ്യോഗികമായി എൻഡിഎയിൽ ചേർന്നു.
എൻഡിഎ സർക്കാരിനെ താഴെയിറക്കാൻ പ്രതിപക്ഷ പാർട്ടികൾ ചേർന്ന് രൂപീകരിച്ച ഇൻഡി മുന്നണിയുമായി ആർഎൽഡിക്ക് അസ്വാരസ്യങ്ങളുണ്ടായിരുന്നു. യുപി അടിസ്ഥാനമായി പ്രവർത്തിക്കുന്ന ആർഎൽഡി, പ്രതിപക്ഷ സഖ്യം വിടുന്നുവെന്ന സൂചനകളും പുറത്തുവന്നു. ഇതിനിടെയാണ് ബിജെപിയുടെ ദേശീയ നേതൃത്വവുമായി ജയന്ത് ചൗധരി കൂടിക്കാഴ്ച നടത്തുകയും തന്റെ പാർട്ടിയുടെ പിന്തുണ എൻഡിഎയ്‌ക്കാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ ബിജെപി അദ്ധ്യക്ഷൻ ജെ.പി. നദ്ദ എന്നിവരുമായി ചൗധരി കൂടിക്കാഴ്ച നടത്തി. ആർഎൽഡിയുടെ പിന്തുണയ്‌ക്ക് നദ്ദ സോഷ്യൽമീഡിയയിലൂടെ നന്ദിയറിയിക്കുകയും ചെയ്തു.
നിതീഷ് കുമാർ നയിക്കുന്ന ജനതാദൾ യുണൈറ്റഡിന് (ജെഡിയു) ശേഷം ഇൻഡി മുന്നണി വിടുന്ന രണ്ടാമത്തെ പാർട്ടിയായിരിക്കുകയാണ് ആർഎൽഡി. ഉത്തർപ്രദേശിൽ വലിയൊരു വിഭാഗം വോട്ടുശതമാനമുള്ള ആർഎൽഡിയുടെ പ്രഖ്യാപനം ഇൻഡി മുന്നണിക്ക് കടുത്ത തലവേദനയായി മാറും.