തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് രണ്ടാം ദിനവും ശമ്പളം ലഭിച്ചില്ല. അവധി ദിനമായതിനാൽ മൂന്നാം ദിനമായ ഇന്നും ശമ്പളം കിട്ടില്ലെന്നാണ് റിപ്പോർട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഖജനാവിൽ ആവശ്യത്തിന് പണമില്ലാത്തതിന്റെ ഭാഗമായി ശമ്പളം മുടങ്ങിയ സർക്കാർ ജീവനക്കാരുടെ എണ്ണം ഇതോടെ മൂന്നര ലക്ഷം കവിഞ്ഞു. തിങ്കളാഴ്ച എല്ലാവർക്കും ശമ്പളം കിട്ടുമെന്നാണ് സർക്കാരിന്റെ വാഗ്ദാനം.
സാങ്കേതിക തടസം മൂലമാണ് ശമ്പളം ലഭിക്കാത്തതെന്ന് ധനമന്ത്രി വാദിക്കുന്നുണ്ടെങ്കിലും എന്താണ് പ്രശ്നമെന്ന് വ്യക്തമാക്കിയിട്ടില്ല. എല്ലാ ജീവനക്കാർക്കും തിങ്കളാഴ്ച ശമ്പളം കിട്ടുമെന്നാണ് നിലവിൽ സർക്കാർ ഉറപ്പുനൽകുന്നതെങ്കിലും അഞ്ചേകാൽ ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാർക്ക് മുഴുവൻ ഒറ്റ ദിവസം കൊണ്ട് ശമ്പളം നൽകാൻ കഴിയുമോയെന്നതിൽ സംശയങ്ങളുണ്ട്.
ശമ്പളവിതരണം നടത്തിയെന്ന് കാണിക്കാൻ ചില ജീവനക്കാരുടെ അക്കൗണ്ടിലേക്ക് (എംപ്ലോയീ ട്രഷറി സേവിംഗ്സ് ബാങ്ക്) തുക ക്രെഡിറ്റ് ചെയ്തെങ്കിലും പിൻവലിക്കാൻ കഴിയാത്ത വിധത്തിൽ അക്കൗണ്ട് മരവിപ്പിച്ച അവസ്ഥയിലാണ്. അതേസമയം ട്രഷറി വഴിയല്ലാതെ വ്യക്തിഗത അക്കൗണ്ടുകളിലൂടെ ശമ്പളം വാങ്ങുന്ന മന്ത്രിമാർക്കും മറ്റ് ജീവനക്കാർക്കും ശമ്പളം ലഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ച ട്രഷറിയിൽ പണമെത്തുമെന്നും തടസം മാറി ശമ്പളം ലഭിക്കുമെന്നും ധനമന്ത്രി അറിയിച്ചിട്ടുണ്ടെങ്കിലും ഇനിയും വൈകിയേക്കുമെന്നാണ് സൂചന. ട്രഷറികളിലേക്ക് നിരവധി ജീവനക്കാരാണ് പരാതിയുമായി എത്തുന്നത്.