ന്യൂഡൽഹി: കുതിപ്പിന് സുസജ്ജമായി റെയിൽവേ. മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന 1000 അതിവേഗ അമൃത് ഭാരത് ട്രെയിനുകൾ വരും വർഷങ്ങളിൽ പുറത്തിറക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യയിൽ വമ്പൻ ഹിറ്റായി ഓടുന്ന വന്ദേ ഭാരത് ട്രെയിനുകളുടെ കയറ്റുമതിക്കായി പദ്ധതിയിടുന്നുണ്ടെന്നും വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ആദ്യ കയറ്റുമതി ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പ്രതിവർഷം 500-ഓളം ട്രെയിനുകൾ തദ്ദേശീയമായി നിർമ്മിക്കാനാണ് പദ്ധതിയിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ റെയിൽവേ രംഗം സമാനകളില്ലാത്ത പരിവർത്തനത്തിനാണ് സാക്ഷ്യം വഹിച്ചത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് പാലവും നദിക്ക് അടിയിലൂടെയുള്ള ആദ്യത്തെ ജല തുരങ്കവും എന്ന് തുടങ്ങി റെയിൽ മേഖലയിൽ സംഭവിച്ച സാങ്കേതികവും നൂതനവുമായ മുന്നേറ്റങ്ങളെ കുറിച്ചും മന്ത്രി എടുത്തുപറഞ്ഞു.
ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായി മുംബൈയ്‌ക്കും താനെയ്‌ക്കുമിടയിൽ ഇന്ത്യയിലെ ആദ്യത്തെ കടലിനടിയിലെ തുരങ്കത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ലോകത്ത് അഞ്ച് രാജ്യങ്ങളിൽ മാത്രമേ ഇത്തരം സാങ്കേതികവിദ്യകൾ നിലവിൽ ഉള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുംബൈയ്‌ക്കും താനെയ്‌ക്കും ഇടയിൽ 21 കിലോമീറ്റർ നീളമുള്ള നിർദ്ദിഷ്ട തുരങ്കം ഉപരിതലത്തിൽ നിന്ന് 54 മീറ്റർ താഴ്ചയിലാണ് കടന്നുപോവുക. കടലിലൂടെ 9.7 കിലോമീറ്റർ ദൂരത്തിലാണ് തുരങ്കം.